ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; 60 ശതമാനവും സ്മാർട്ട് ഫോണുകൾ

മുംബൈ: സ്മാർട്ട്‌ഫോണുകളുടെ കരുത്തിൽ ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഏപ്രിൽ-നവംബർ കാലയളവിൽ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതിയിൽ 38 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. മൂല്യത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതിവളർച്ചയിൽ ഒന്നാമതാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ.
ഏപ്രിൽ-നവംബർ കാലത്ത് 3,100 കോടി ഡോളറിന്റെ (2.78 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് ഈ വിഭാഗത്തിൽ കയറ്റി അയച്ചതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ 60 ശതമാനംവരെ സ്മാർട്ട്‌ഫോണുകളാണ്. 1,870 കോടി ഡോളറിന്റെ (1.68 ലക്ഷം കോടി രൂപ) സ്മാർട്ട്‌ഫോണുകൾ കടൽകടന്നു. ഇതിൽത്തന്നെ 1,400 കോടി ഡോളർ (1.25 ലക്ഷം കോടി രൂപ) ആപ്പിളിനു സ്വന്തമാണ്.
ഉത്പാദന അനുബന്ധ ഇളവു പദ്ധതി തുടങ്ങിയശേഷമാണ് രാജ്യത്തുനിന്ന് സ്മാർട്ട്‌ഫോൺ കയറ്റുമതി ഉയരാൻ തുടങ്ങിയത്. 2020-21 സാമ്പത്തിക വർഷത്തിൽ വെറും 300 കോടി ഡോളറിന്റെ (ഏകദേശം 26,800 കോടി രൂപ) സ്മാർട്ട്‌ഫോൺ കയറ്റുമതിയാണ് രാജ്യത്തുണ്ടായത്. 2024-25ലിത് 2,400 കോടി ഡോളറിൽ (2.15 ലക്ഷം കോടി രൂപ) എത്തി.
മുന്നിൽ എൻജിനിയറിങ് ഉത്പന്നങ്ങൾ
കയറ്റുമതിയിൽ 7,970 കോടി ഡോളറുമായി എൻജിനിയറിങ് ഉത്പന്നങ്ങളാണ് മുന്നിലുള്ളത്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 4.3 ശതമാനം മാത്രമാണ് വർധന. രണ്ടാമതുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 3,790 കോടി ഡോളറിന്റേതാണ്. മുൻവർഷത്തെക്കാൾ 14.7 ശതമാനം വളർച്ച കുറയുകയും ചെയ്തു. മൂന്നാം സ്ഥാനത്താണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ വരുന്നത്. മരുന്ന്-ഫാർമ ഉത്പന്ന കയറ്റുമതി നാലാമതും (2,040 കോടി ഡോളർ) ആഭരണ-വൈരക്കല്ല് കയറ്റുമതി അഞ്ചാമതും (1,910 കോടി ഡോളർ) വരുന്നു. മരുന്നുകയറ്റുമതി 6.5 ശതമാനം ഉയർന്നപ്പോൾ ആഭരണ കയറ്റുമതിയിൽ 0.6 ശതമാനം ഇടിവുനേരിട്ടു.
Content Highlights: India`s electronics exports saw a remarkable 38% growth, driven by smartphones. Discover how India is becoming a global electronics hub.