ഇന്ത്യയുമായുള്ള 9915 കോടിയുടെ പ്രതിരോധ ഇടപാടിന് ബൈഡന്റെ പച്ചക്കൊടി

ഇന്ത്യയുമായുള്ള 117 കോടി ഡോളറിന്റെ (ഏകദേശം 9915 കോടി രൂപ) പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി അമേരിക്ക. നാവികസേനയ്ക്കായി ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയ എംച്ച്-60ആര്‍ ഹെലികോപ്റ്ററിന് വേണ്ട ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപാടാണ് ഇത്. അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാനുള്ള നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ ഇടപാട്. ഒരു മാസത്തിനുശേഷം പ്രസിഡന്റ് പദവിയില്‍ നിന്ന് പിടിയിറങ്ങാൻ നിൽക്കെയാണ് ബെയ്ഡൻ ഭരണകൂടത്തിന്റെ നീക്കം.
ഇന്ത്യ അമേരിക്കയില്‍ നിന്ന് 24 എം.എച്ച് -60ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 2020ലാണ് ഒപ്പിട്ടത്. ഏകദേശം 7625 കോടി രൂപയുടെ ഇടാപാടായിരുന്നു അത്. ഈ ഹെലികോപ്റ്ററുകളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇപ്പോള്‍ വാങ്ങുന്നത്. 30 മള്‍ട്ടി ഫങ്ഷണല്‍ ഇന്‍ഫൊര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം- ജോയിന്റ് ടാക്റ്റിക്കല്‍ റേഡിയോ സിസ്റ്റം, എക്ടേണല്‍ ഫ്യൂവല്‍ ടാങ്ക്, ഫോര്‍വേര്‍ഡ് ലുക്കിങ് ഇന്‍ഫ്രാറെഡ് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡാറ്റാ ട്രാന്‍സ്ഫര്‍ സിസ്റ്റം, ഓപ്പറേറ്റര്‍ മെഷിന്‍ ഇന്റര്‍ഫേസ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. ലോഖീദ് മാര്‍ട്ടിനുമായാണ് ഇടപാട് നടക്കുക.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവയ്ക്ക് വേണ്ടി ഇന്ത്യ, അമേരിക്കന്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് അനുമതി നല്‍കിയ വിവരം അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു.
Content Highlights: Biden admin approves sale of USD 1.17 billion worth helicopter equipment to India