തുര്‍ക്കിയുടെ ഇടപെടൽ; യുഎസില്‍ നിന്ന് പുറപ്പെട്ട അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിയില്ല

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയുള്ള എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി യുഎസില്‍ നിന്ന് പുറപ്പെട്ട ചരക്കുവിമാനം അജ്ഞാത കാരണങ്ങളാല്‍ പാതിവഴിയില്‍ മടങ്ങി. വര്‍ഷങ്ങളുടെ കാലതാമസത്തിനൊടുവില്‍ ഇന്ത്യയിലെത്തേണ്ടിയിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെ ബാച്ച് ആണ് ലക്ഷ്യം കാണാതെ മടങ്ങിയത്.
2020-ലാണ് ആറ് അപ്പാച്ചെ എഎച്ച്-6ഇ വിമാനങ്ങള്‍ക്ക് വേണ്ടി ഇന്ത്യ യുഎസുമായി 60 കോടി ഡോളറിന്റെ കരാറൊപ്പിട്ടത്. ഇതില്‍ ആദ്യബാച്ച് 2024 മെയ്-ജൂണ്‍ മാസങ്ങളിലായി ഇന്ത്യയിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കാരണം വിതരണം വൈകുകയും ഒടുവില്‍ 2025 ജൂലായില്‍ ആദ്യ ബാച്ച് ഇന്ത്യയിലെത്തുകയും ചെയ്തു.
ഒക്ടോബര്‍ 30ന് ജര്‍മനിയിലെ ലീപ്‌സിഗിലുള്ള ഓപ്പറേറ്റിങ് ബേസില്‍ നിന്നാണ് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വഹിച്ചുള്ള ആന്‍-124 ചരക്കുവിമാനം യുഎസിലേക്ക് പുറപ്പെട്ടത്. അരിസോണയിലെ മെസ ഗേറ്റ് വേ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിമാനം പിന്നീട് നവംബര്‍ ഒന്നിനാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ അജ്ഞാത കാരണങ്ങളാല്‍ യാത്ര പാതി വഴിയെ അവസാനിപ്പിക്കുകയും ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. എട്ട് ദിവസത്തോളം ചരക്കുവിമാനം ബ്രിട്ടീഷ് വിമാനത്താവളത്തില്‍ തങ്ങി. ശേഷം നവംബര്‍ എട്ടിന് വിമാനം യുഎസിലേ മെസ ഗേറ്റ് വേ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു.
യുഎസില്‍ എത്തിയ ഉടനെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ചരക്കുവിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും എഫ്-250 ട്രക്കുകള്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.
ചരക്കുനീക്കത്തിലെ പ്രശ്‌നങ്ങളാണ് യാത്ര തടസപ്പെടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള ഹെലികോപ്റ്ററുകള്‍ വഹിച്ചുള്ള കാര്‍ഗോ വിമാനത്തിന് തുര്‍ക്കി വ്യോമാതിര്‍ത്തി തുറന്നുകൊടുക്കാത്തതാണ് വിമാനം മടങ്ങാന്‍ കാരണമെന്നാണ് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങളെന്നാണ് കരുതുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനുമായുള്ള ശക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. ഇതില്‍ പാകിസ്താന് തുര്‍ക്കിയുടെ ആയുധ പിന്തുണ ലഭിച്ചിരുന്നു. ഇത് ഇന്ത്യയുടെയും തുര്‍ക്കിയുടെയും ബന്ധം വഷളാവുന്നതിലേക്ക് നയിക്കുകയും ചെയ്തു.
കരസേനയുടെ ഭാഗമായ ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സിന് വേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനികശേഷി വര്‍ധിപ്പിക്കണം എന്ന് സൈന്യം തീരുമാനിച്ചിരിക്കെ അപ്പാച്ചെയുടെ വരവ് ഒരു മുതല്‍കൂട്ടാണ്.
എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍
യുഎസ് സൈന്യം ഉപയോഗിക്കുന്ന ലോകത്തെ മികച്ച സാങ്കേതികക്കരുത്തുള്ള വിവിധോദ്ദേശ യുദ്ധഹെലികോപ്റ്ററുകളാണ് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. 1975ല്‍ ആദ്യമായി പറന്ന ഈ ഹെലികോപ്റ്റര്‍, യുഎസ് ആര്‍മിയുടെ പ്രധാന സൈനിക ഹെലികോപ്റ്ററുകളിലൊന്നാണ്. ഇന്ത്യ, ഇസ്രായേല്‍, യുകെ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
പൈലറ്റും ഗണ്ണറും ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് വിമാനത്തില്‍ സഞ്ചരിക്കാനാവുക. 17.73 മീറ്ററാണ് ആകെ നീളം. 3.87 മീറ്റര്‍ ഉയരമുണ്ട്. പരമാവധി 10,433 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ പരമാവധി 293 കിമീ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിനാവും.
എം230 ചെയിന്‍ ഗണ്‍ പോലുള്ള ആയുധങ്ങളും എജിഎം-144 ഹെല്‍ഫയര്‍ ആന്റി ടാങ്ക് മിസൈല്‍ പോലുള്ള മിസൈലുകളും ഹൈഡ്ര 70, സിആര്‍വി7 70 എംഎം റോക്കറ്റുകളും ഇതില്‍ ഘടിപ്പിക്കാനാവും. ഇത് കൂടാതെ എയര്‍ ടു എയര്‍ മിസൈലുകള്‍, ലോങ് റേഞ്ച് മിസൈലുകള്‍ ഉള്‍പ്പടെ മറ്റ് അത്യാധുനിക ആയുധങ്ങളും ഇതില്‍ ഘടിപ്പിക്കാം.
Content Highlights: Indian Army's AH-64E Apache Helicopters shipment returns mid-way from the US due to unknown reasons; Reports suggest Turkey closed its airspace following rising India-Turkey tensions.