ചെസ് ലോകകപ്പ്; കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് ഫൈനൽ ആദ്യഘട്ടം സമനിലയില്‍, രണ്ടാംഘട്ടം ഞായറാഴ്ച

കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും മത്സരത്തിനിടെ Photo | x.com/ddnews_guwahati
കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും മത്സരത്തിനിടെ Photo | x.com/ddnews_guwahati

ബാത്തുമി (ജോര്‍ജിയ): ബാത്തുമിയില്‍ നടന്ന ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ ആദ്യ മത്സരം സമനിലയില്‍. ഇതോടെ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടും. വെള്ള കരുക്കളുമായി കളിച്ച ദിവ്യ, ക്വീന്‍സ് ഗാംബിറ്റ് ആക്‌സെപ്റ്റഡിലൂടെ തുടക്കത്തില്‍ത്തന്നെ മുന്‍തൂക്കം നേടി. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചയില്‍നിന്ന് തിരികെവരാന്‍ ഹംപിക്കുമായി. 

പിഴവുകള്‍ വരുത്തിയ തുടക്കമായിരുന്നു ഹംപിയുടേത്. ഇത് ദിവ്യക്ക് അനുകൂലമായി. എന്നാല്‍ 16-ാം നീക്കത്തിലൂടെ ഹംപി കരകയറി. പിന്നീട് ഹംപി മികച്ച ഫോം കണ്ടെത്തി. പോരാട്ടം മൂന്നുമിക്കൂര്‍ നീണ്ടുനിന്നു. രണ്ടാം ഗെയിം ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 4.45-ന് ആരംഭിക്കും. സ്‌കോറുകള്‍ തുല്യനിലയില്‍ തുടരുകയാണെങ്കില്‍ ലോകജേതാവിനെ നിര്‍ണയിക്കാന്‍ തിങ്കളാഴ്ച ടൈബ്രേക്കറുകള്‍ നടക്കും. 

അതിനിടെ മൂന്നാംസ്ഥാനത്തിനായുള്ള ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ടാന്‍ സോങ്‌യി - ലീ ടിങ്ജി പോരാട്ടവും സമനിലയില്‍ കലാശിച്ചു. 

Content Highlights: Humpy and Deshmukh Draw in Tense First Game of Women's World Cup Final