'എനിക്ക് സ്വന്തം ശവസംസ്കാരം കാണാൻ കഴിഞ്ഞതുപോലെയായിരുന്നു, ഒരു മാസത്തെ കാര്യങ്ങളൊന്നും ഓർമയില്ല'

ബെൻ ആസ്ക്രെൻ | Instagram.com/benaskren, X.com/@AbsolutlyNobode
ബെൻ ആസ്ക്രെൻ | Instagram.com/benaskren, X.com/@AbsolutlyNobode

മുന്‍ എംഎംഎ ചാമ്പ്യനും ഒളിമ്പിക് ഗുസ്തി താരവുമായ ബെന്‍ ആസ്‌ക്രന്‍ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖം പ്രാപിച്ച് വരുകയാണ്. കഴിഞ്ഞ മാസം ന്യൂമോണിയയെ തുടര്‍ന്ന് ബെന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇപ്പോഴിതാ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെന്‍. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം അന്ന് കടന്നുപോയ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമുള്ള കാര്യങ്ങളൊന്നും തനിക്ക് ഓര്‍മയില്ലെന്നും തന്റെ ശരീരഭാരം കുറഞ്ഞെന്നും അദ്ദേഹം പറയുന്നു.

'ഇതെല്ലാം കഴിഞ്ഞതിന് ശേഷം ഞാൻ ശരിക്കും എന്റെ ഭാര്യയുടെ ജേണൽ വായിച്ചു നോക്കി. കാരണം മേയ് 28 മുതൽ ജൂലായ് രണ്ടു  വരെയുള്ള കാര്യങ്ങളൊന്നും എനിക്ക് ഓർമ്മയില്ല. ഇതൊരു സിനിമ പോലെയാണ്. നാല് തവണ മരിച്ച അവസ്ഥ. ഹൃദയം ഏകദേശം 20 സെക്കൻഡ് നിന്നു.'

'ഇന്നലെ ഞാൻ ഭാരം നോക്കിയപ്പോൾ 147 പൗണ്ടാണ് ഉണ്ടായിരുന്നത്. 15 വയസ്സു കഴിഞ്ഞിട്ട് ഇതാദ്യമായാണ് എനിക്ക് ഇത്രയും ഭാരമുണ്ടാകുന്നതെന്നും ബെൻ കൂട്ടിച്ചേർത്തു. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാര്യം എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹമായിരുന്നു. ഒരുപക്ഷെ എനിക്ക് എന്റെ സ്വന്തം ശവസംസ്കാരം കാണാൻ കഴിഞ്ഞതുപോലെയായിരുന്നു.'- ബെൻ പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും മികച്ച റെസ്​ലിങ് താരങ്ങളിലൊരാളാണ് ബെന്‍. എംഎംഎയില്‍ താരത്തിന് മികച്ച റെക്കോഡുണ്ട്. പിന്നീട് ബോക്‌സിങ് റിങ്ങില്‍ അരങ്ങേറിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.  
 

Content Highlights: Ben Askren response on Double Lung Transplant