'ത്രൂബോള്‍ കൊടുത്താല്‍പിന്നെ നജിമുദ്ദീനെ പിടിക്കാന്‍ആര്‍ക്കും കഴിയില്ല';അനുസ്മരിച്ച് വിക്ടര്‍ മഞ്ഞില

1973-ലെ സന്തോഷ്ട്ര ട്രോഫി നേടിയ ടീം
1973-ലെ സന്തോഷ്ട്ര ട്രോഫി നേടിയ ടീം

കോഴിക്കോട്: അന്തരിച്ച ഫുട്‌ബോള്‍ താരം നജിമുദ്ദീനെ അനുസ്മരിച്ച് മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകന്‍ വിക്ടര്‍ മഞ്ഞില. കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടം നേടുന്നതില്‍ പ്രധാനപങ്കുവഹിച്ച താരമായിരുന്നു നജിമുദ്ദീനെന്ന് വിക്ടര്‍ മഞ്ഞില പറഞ്ഞു. ഏറ്റവും ശക്തനായ ഫോര്‍വേഡും പ്രതിരോധനിരക്കാരുടെ പേടിസ്വപ്‌നവുമായിരുന്നു നജിമുദ്ദീനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നജിമുദ്ദീനെ ഞാന്‍ ആദ്യം കാണുന്നത് 1973 സന്തോഷ് ട്രോഫിയില്‍ ഞങ്ങള്‍ ജേതാക്കളായ ടീമില്‍വെച്ചാണ്. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ അതിന്റെ ശില്പികളിലൊരാളാണ് നജിമുദ്ദീന്‍. കോച്ച് സൈമണ്‍ സാറിന്റെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കി ടീമിനെ വിജയത്തിലെത്തിച്ച കളിക്കാരനാണ്. ഏറ്റവും ശക്തനായ ഫോര്‍വേഡാണ്. ത്രൂബോള്‍ കൊടുത്താല്‍ പിന്നെ നജിമുദ്ദീനെ പിടിക്കാന്‍ ആര്‍ക്കും കഴിയില്ല. അന്നത്തെ പേരുകേട്ട പ്രതിരോധതാരങ്ങള്‍ക്ക് എന്നും നജിമുദ്ദീന്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.'

'1975 ലെ സന്തോഷ് ട്രോഫിയില്‍ ഞാന്‍ നായകനായപ്പോഴും ടീമിന്റെ കുന്തമുനയായിരുന്നു. അന്ന് സന്തോഷ് ട്രോഫിയിലെ മികച്ച താരമാകുകയും പിന്നാലെ ജി.വി. രാജ അവാര്‍ഡും നേടി. 1975 ല്‍ എന്റെ ക്യാപ്റ്റന്‍സിയില്‍ നജിമുദ്ദീന്‍ കളിച്ചു, 79-ല്‍ നജിമുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ഞാനും കളിച്ചു.'

'കളിക്കളത്തിനകത്തും പുറത്തും വളരെ മാന്യനായിട്ടുള്ള താരമാണ്. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന താരം കൂടിയാണ്. അന്ന് സന്തോഷ് ട്രോഫി നേടുമ്പോള്‍ ബേബി ഓഫ് ദ ടീം എന്നാണ് നജിമുദ്ദീന്‍ അറിയപ്പെട്ടിരുന്നത്. കേരളത്തിനുവേണ്ടിയും ടൈറ്റാനിയത്തിനുവേണ്ടിയും കളിച്ചു. പ്രതിരോധനിരക്കാരുടെ പേടിസ്വപ്‌നമായിരുന്നു നജിമുദ്ദീന്‍.'- വിക്ടര്‍ മഞ്ഞില പറഞ്ഞു.

Content Highlights: victor manjila remembering former kerala football team player Najimudheen