PSG-യുടെ ചാമ്പ്യൻസ് ലീഗ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ വ്യാപക അക്രമം,780 പേർ അറസ്റ്റിൽ

പാരീസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പി.എസ്.ജി. ടീം ജയിച്ചതിന്റെ ആഘോഷം അതിരുകടന്നു. ഫ്രാൻസിലെ പാരീസിലും സമീപപ്രദേശങ്ങളിലും വിജയാഘോഷത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളിൽ 780 പേർ അറസ്റ്റിലായി. ഇതിനിടെയുണ്ടായ റോഡപകടത്തിൽ ഒരാൾ മരിച്ചു.
ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 9.30 മുതൽ ഹംഗറിയിലെ ബുദാപെസ്റ്റിലായിരുന്നു കളി. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനലിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-3 ന് തോൽപ്പിച്ച് പി.എസ്.ജി. തുടർച്ചയായ രണ്ടാംതവണയും കിരീടം നേടി. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും 1-1 ആയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കഴിഞ്ഞവർഷവും കിരീടനേട്ടത്തിനുശേഷം ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി 22,000-ത്തോളം പോലീസുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. ചിലയിടങ്ങളിൽ ആരാധകർ പോലീസുമായി ഏറ്റുമുട്ടി. പടക്കംപൊട്ടിക്കുന്നതിനിടെ ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ആഘോഷത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് ഒരു യുവാവ് മരിച്ചത്. ഇതിനിടെ വ്യാപകമായി മോഷണശ്രമവുമുണ്ടായി.
പാരീസിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഷാംപ് എലിസിയിൽ ആയിരക്കണക്കിന് ആളുകൾ തമ്പടിച്ചിരുന്നു. ഇവിടെയും സ്ഥിതി നിയന്ത്രണാതീതമായതിനാൽ ഞായറാഴ്ചത്തെ വിജയാഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
Content Highlights: PSG secured their second consecutive Champions League title after defeating Arsenal 4-3 on penalties., Victory celebrations in Paris turned violent, resulting in 780 arrests., One fatality reported due to a motorcycle accident during the chaotic celebrations., Authorities deployed 22,000 police officers to control clashes and vandalism.