കളിച്ചത് അര്‍ജന്റീന ജേഴ്‌സിയിലെ അവസാന മത്സരമോ? ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയമെന്ന് മെസ്സി

Photo: AFP
Photo: AFP

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത നേരത്തേ തന്നെ ഉറപ്പാക്കിയതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന വെനസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. എന്നാല്‍ 80,000 ത്തിലധികം കാണികളാണ് മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ ആ മത്സരം കാണാനെത്തിയത്. ഇതിഹാസതാരം ലയണല്‍ മെസ്സി അര്‍ജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമെന്നതായിരുന്നു ആ പോരാട്ടത്തിന്റെ പ്രത്യേകത. അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇനി നാട്ടില്‍ കളിക്കാന്‍ മെസ്സിക്ക് അവസരം ലഭിക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരം. മെസ്സി ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചുകയറിയത്. മത്സര ശേഷം മെസ്സി പറഞ്ഞ വാക്കുകള്‍ പക്ഷേ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

മെസ്സി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്നായിരുന്നു ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയേണ്ടിയിരുന്നത്. 2022-ല്‍ ഖത്തറില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇനിയും ഒരു ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആരാധകര്‍ക്ക് അത്ര സുഖകരമായി തോന്നുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മറുപടി.

അര്‍ജന്റീന ടീമിലെ തന്റെ ഭാവിയെക്കുറിച്ചും 2026 ലോകകപ്പില്‍ കളിക്കുന്ന കാര്യത്തെക്കുറിച്ചും മെസ്സി സംശയം പ്രകടിപ്പിച്ചു. വീണ്ടുമൊരു ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2022 ലോകകപ്പിനു മുമ്പേ തന്നെ ഇത് തന്റെ അവസാന ലോകകപ്പാണെന്നായിരുന്നു മെസ്സിയുടെ വാക്കുകള്‍. ഇക്കാര്യം തന്നെ മെസ്സി ഇപ്പോഴും ആവര്‍ത്തിച്ചു.

''ലോകകപ്പിനെക്കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞതാണ്. മറ്റൊന്ന് കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പ്രായം കാരണം, ഏറ്റവും യുക്തിസഹമായ കാര്യം അതില്‍ ഞാന്‍ പങ്കെടുക്കില്ല എന്നതാണ്. പക്ഷേ, നമ്മള്‍ ഏകദേശം (ടൂര്‍ണമെന്റിന്റെ) അടുത്തെത്തിക്കഴിഞ്ഞു, അതിനാല്‍ എനിക്ക് ആവേശവും പ്രചോദനവും തോന്നുന്നുണ്ട്. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, ഞാന്‍ ദിവസം തോറും മത്സരങ്ങള്‍ കളിക്കുന്നു. അത്രയേയുള്ളൂ, എന്റെ വികാരങ്ങള്‍ക്കനുസരിച്ച്, ദിവസം തോറും കാര്യങ്ങള്‍ മനസിലാക്കുന്നു.'' - മെസ്സി പറഞ്ഞു.

2026-ലെ ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് താന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മെസ്സി ആവര്‍ത്തിച്ചു. എംഎല്‍എസ് സീസണും പ്രീ സീസണും പൂര്‍ത്തിയാക്കിയ ശേഷം എന്താണോ തനിക്ക് തോന്നുന്നത് അതിനെ ആശ്രയിച്ചിരിക്കും തന്റെ തീരുമാനമെന്നും മെസ്സി വ്യക്തമാക്കി.

''ദിവസവും നന്നായിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാറ്റിനുമുപരി, എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നു. നല്ല അവസ്ഥയിലാകുമ്പോള്‍ ഞാന്‍ കളി ആസ്വദിക്കുന്നു. അത് അങ്ങനെയല്ലെങ്കില്‍ പിന്നെ അവിടെ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമുക്കു നോക്കാം, ലോകകപ്പിനെക്കുറിച്ച് ഞാന്‍ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. ഓരോ മത്സരവും കഴിയുകയാണ്. ഞാന്‍ സീസണ്‍ പൂര്‍ത്തിയാക്കും, പിന്നെ എനിക്ക് പ്രീ സീസണ്‍ ഉണ്ടാകും. ആറു മാസം ബാക്കിയുണ്ട്. അപ്പോള്‍, എനിക്ക് എങ്ങനെ തോന്നുന്നുവെന്ന് നമുക്ക് നോക്കാം. 2026-ല്‍ എനിക്ക് നല്ലൊരു പ്രീ സീസണ്‍ ലഭിക്കുമെന്നും ഈ എംഎല്‍എസ് സീസണ്‍ നന്നായി പൂര്‍ത്തിയാക്കുമെന്നും പ്രതീക്ഷിക്കുന്നു, അപ്പോള്‍ ഞാന്‍ തീരുമാനിക്കും.'' - മെസ്സി വ്യക്തമാക്കി.

എന്നാല്‍ ലോകകപ്പില്‍ കളിക്കുന്നില്ല എന്നതാണ് മെസ്സി എടുക്കുന്ന തീരുമാനമെങ്കില്‍ വെള്ളിയാഴ്ച നടന്നത് ഒരുപക്ഷേ അര്‍ജന്റീന ജേഴ്‌സിയില്‍ അദ്ദേഹത്തിന്റെ അവസാന മത്സരമായിക്കാം. വെനസ്വേലയ്‌ക്കെതിരായ മത്സരത്തിന് മെസ്സിയുടെ ഭാര്യയും കുട്ടികളും ബന്ധുക്കളും എത്തിയിരുന്നു. യോഗ്യതാ റൗണ്ടില്‍ അടുത്ത മത്സരം ഇക്വഡോറിനെതിരേ അവരുടെ നാട്ടിലാണ്. അ് മെസ്സി കളിക്കുമെന്ന് ഉറപ്പില്ല.

Content Highlights: Lionel Messi casts doubt on playing in the 2026 World Cup after Argentina`s win against Venezuela.