പ്രീമിയര്‍ ടയേഴ്സ് ഫുട്ബോള്‍ ടീമിന് 50 വയസ്സ്

1973-ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം
1973-ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം

കൊച്ചി: എഴുപതുകള്‍ മുതല്‍ കേരള ഫുട്ബോളിലെ ആവേശമായിരുന്നു 'പ്രീമിയര്‍ ടയേഴ്സ്' ഫുട്ബോള്‍ ടീം. രൂപവത്കരണത്തിന്റെ അമ്പതാം വര്‍ഷത്തിലേക്കു പ്രീമിയര്‍ ടയേഴ്സ് ടീം കടക്കുമ്പോള്‍ ഓര്‍മകളില്‍ മായാതെയുണ്ട് ആ ഗോള്‍ക്കാലം. കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ 1973-ലെ ടീമിലെ പത്തുപേര്‍ പ്രീമിയര്‍ ടയേഴ്സിന്റെ താരങ്ങളായിരുന്നു. അക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളമുള്ള മികച്ച ടൂര്‍ണമെന്റുകളിലെല്ലാം കപ്പ് അടിച്ചിരുന്നത് പ്രീമിയര്‍ ടീം തന്നെയായിരുന്നു. കോഴിക്കോട് സേട്ട് നാഗ്ജി കപ്പും തിരുവനന്തപുരത്ത് ജി.വി. രാജ കപ്പും കൊല്ലത്ത് ഗോള്‍ഡന്‍ ജൂബിലി കപ്പും കോട്ടയത്ത് മാമ്മന്‍ മാപ്പിള കപ്പും എറണാകുളത്ത് നെഹ്റു കപ്പും തൃശ്ശൂരില്‍ ചാക്കോള കപ്പും കണ്ണൂരില്‍ ശ്രീനാരായണ കപ്പുമൊക്കെ നടക്കുമ്പോള്‍ ഗ്ലാമര്‍ ടീം പ്രീമിയറായിരുന്നു. കേരളത്തിനു പുറത്ത് ഗൂര്‍ഖ സ്വര്‍ണക്കപ്പ് അടക്കമുള്ള കിരീടങ്ങളും പ്രീമിയര്‍ ടീം നേടി.

ഏതു പൊസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങളുടെ സാന്നിധ്യമായിരുന്നു പ്രീമിയര്‍ ടീമിന്റെ നേട്ടം. പ്രതിരോധത്തില്‍ സി.സി. ജേക്കബും പി.പി. പ്രസന്നനും എം. മിത്രനും പ്രേംനാഥ് ഫിലിപ്പും പി. പൗലോസും കെ. തമ്പിയുമടക്കമുള്ളവര്‍. മധ്യനിരയില്‍ ടി.എ. ജാഫറും കെ.പി. വില്യംസും അടക്കമുള്ള പ്രതിഭകള്‍. മുന്നേറ്റത്തില്‍ സേവ്യര്‍ പയസും എന്‍.എം. നജീബും ബ്ലാസി ജോര്‍ജും ദിനകരനും അടക്കമുള്ള പോരാളികള്‍. ഗോള്‍വലയത്തിനു മുന്നില്‍ കൈകള്‍വിരിച്ച് അന്താരാഷ്ട്ര താരങ്ങളായ വിക്ടര്‍ മഞ്ഞിലയും സേതുമാധവനും. വിക്ടറും സേതുവും പ്രീമിയറിനായി ഒരുമിച്ചു കളിച്ചത് പത്തുവര്‍ഷമാണ്.

ഒരു കുടുംബം പോലെ വൈകാരിക കെട്ടുറപ്പായിരുന്നു പ്രീമിയര്‍ ടീമിന്റെ മുഖമുദ്ര. ക്ലബ്ബ് 50 വര്‍ഷത്തിലെത്തുമ്പോഴും ആ വൈകാരികതയ്ക്ക് ഒരു കുറവുമില്ലെന്ന് വിക്ടര്‍ മഞ്ഞില പറയുന്നു. ''ജോലിയും അവസരങ്ങളും തന്ന് എന്നെ ഉയര്‍ത്തിയത് പ്രീമിയറാണ്. അതുകൊണ്ടുതന്നെ പ്രീമിയറും കേരളവും വിട്ടുപോകാന്‍ മനസ്സ് അനുവദിച്ചില്ല. അക്കാലത്തൊക്കെ കൊല്‍ക്കത്ത മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും ഈസ്റ്റ് ബംഗാളും അടക്കമുള്ളവര്‍ പലതവണ സമീപിച്ചിരുന്നു. ഈസ്റ്റ് ബംഗാള്‍ ബ്ലാങ്ക് ചെക്ക് തരാമെന്നുവരെ പറഞ്ഞതാണ്. പക്ഷേ, കുടുംബംപോലെയുള്ള ടീം വിട്ടുപോകാന്‍ കഴിയുമായിരുന്നില്ല.

അമ്പതാം വര്‍ഷത്തിന് കൊച്ചിയില്‍ ഒത്തുകൂടാനുള്ള ഒരുക്കത്തിലാണ് പഴയകാല താരങ്ങള്‍. ടി.എ. ജാഫറും പി.പി. തോബിയാസും ബോണി തോമസും അടക്കമുള്ളവര്‍ വിളിക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങനെയെന്ന് താരങ്ങള്‍. ബുധനാഴ്ചയാണ് താരസംഗമവും ഫുട്ബോള്‍ മത്സരവും.

Content Highlights: premier tiers football team, 50 years to Premier Tires football team, football news, sports news