സ്വപ്നതുല്യമായ സഞ്ജുവിന്റെ യാത്രയ്ക്ക് ക്യാപ്റ്റൻ പദവി ക്ലൈമാക്‌സാവുമോ?

2024-ൽ കരീബിയൻ ദ്വീപുകളിൽ നടന്ന ടി20 ലോകകപ്പ്, ഒരുകളി പോലും തോൽക്കാതെ ദുബായിൽ നേടിയ 2025-ലെ ചാമ്പ്യൻസ് ട്രോഫി, ഇപ്പോൾ സ്വന്തം മണ്ണിൽ വിജയകരമായി നിലനിർത്തിയ ടി20 കിരീടം. ഇന്ത്യ ടി20 ലോകകപ്പ് പ്രതിരോധിച്ച ആദ്യ ടീമും സ്വന്തം നാട്ടിൽ കിരീടം നേടിയ ആദ്യടീമുമായി മാറിയത് വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു.
വൈറ്റ്‌ബോൾ ക്രിക്കറ്റിന്റെ രാജാക്കന്മാരായ ഇന്ത്യയുടെ ഏറ്റവും പുതിയ വിജയത്തിന്റെ കേന്ദ്രബിന്ദുവായി ഒരു മലയാളി താരമുണ്ട്- സഞ്ജു സാംസൺ, ടൂർണമെന്റിന്റെ താരം അഞ്ച് ഇന്നിങ്‌സിൽ 80.25 ശരാശരിയിൽ 321 റൺസ്. അടുപ്പിച്ച മൂന്നു നോക്കൗട്ട് കളികളിൽ എൺപതിലധികം റൺസ് വീതം സ്‌കോർ ചെയ്തു. ഫൈനലിൽ നേടിയ 89 റൺസ് ടി20 ലോകകപ്പ് ഫൈനലുകളിലെ റെക്കോഡാണ്. എന്നുവെച്ച് തട്ടിമുട്ടിയല്ല അദ്ദേഹം സ്‌കോർ ചെയ്തതത്- സ്‌ട്രൈക്ക് റേറ്റ് 199.37! ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ മറ്റൊരു ബാറ്ററും 175-ലധികം സ്‌ട്രൈക്ക്‌റേറ്റോടെ സഞ്ജുവിനെക്കാൾ റൺ നേടിയിട്ടില്ല. അഞ്ചു മാച്ചുകളിൽനിന്ന് സഞ്ജു നേടിയ 24 സിക്‌സുകളും റെക്കോഡാണ്.