'അവരോട് രാജ്യംവിടാന്‍ പറഞ്ഞേനേ'; രോഹിത്തിനെതിരായ പരാമർശത്തിൽ ഷമയ്‌ക്കെതിരേ യോഗ്‌രാജ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരേ ആഞ്ഞടിച്ച് മുന്‍ താരം യോഗ്‌രാജ് സിങ്. താനായിരുന്നു ഈ രാജ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ അവരോട് ബാഗുകള്‍ പാക്ക് ചെയ്ത് രാജ്യംവിടാന്‍ പറഞ്ഞേനെയെന്ന് യോഗ്‌രാജ് സിങ് തുറന്നടിച്ചു.
രോഹിത്ത് അമിതവണ്ണമുള്ളയാളാണെന്നും മികച്ച ക്യാപ്റ്റനൊന്നുമല്ലെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഷമയുടെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം. വൈകാതെ ഷമയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെ ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
''ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരും ജനങ്ങളും നാടും എനിക്ക് എന്റെ സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടവരാണ്. നമ്മുടെ രാജ്യത്തിന് അഭിമാനം കൊണ്ടുവന്ന ഒരു കളിക്കാരനെക്കുറിച്ച് രാഷ്ട്രീയത്തിലുള്ള ആരെങ്കിലും അത്തരമൊരു പ്രസ്താവന നടത്തിയാല്‍, ആ വ്യക്തി ലജ്ജിക്കണം. അവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ക്രിക്കറ്റ് നമ്മുടെ മതമാണ്. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും (മുമ്പ്) നമ്മള്‍ തോറ്റു, രോഹിത്തിനെയും വിരാടിനെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴൊക്കെ നമ്മള്‍ അവര്‍ക്കുവേണ്ടി നിലകൊണ്ടു. പാകിസ്താനിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍, അവരോട് ബാഗുകള്‍ പായ്ക്ക് ചെയ്ത് രാജ്യം വിടാന്‍ പറയുമായിരുന്നു'', യോഗ്‌രാജ് സിങ് പറഞ്ഞു.
രോഹിത്തിനെതിരായ ഷമ മുഹമ്മദിന്റെ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. ഷമയുടെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. ഷമയോട് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തുറന്നടിച്ചു.
Content Highlights: Former cricketer Yograj Singh criticizes Congress spokesperson Shama Mohammed for her comments on Ro