അഭിഷേകിന് നന്ദി അറിയിച്ച് രോഹിത്; ബിസിസിഐ ബലിയാടാക്കിയോ എന്ന് ആരാധകർ

അഭിഷേക് നായര്‍ | PTI
അഭിഷേക് നായര്‍ | PTI

മുംബൈ: ഐപിഎല്ലില്‍ ചെന്നൈക്കെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പുറത്താക്കപ്പെട്ട ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകന്‍ അഭിഷേക് നായര്‍ക്ക് നന്ദി അറിയിച്ച് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം നന്ദി അറിയിച്ചത്. ടൂര്‍ണമെന്റില്‍ ഈ സീസണില്‍ ഫോം കണ്ടത്തെനാവാതെവന്ന രോഹിത് ചെന്നൈക്കെതിരേ അര്‍ധസെഞ്ചുറിയോടെയാണ് തിളങ്ങിയത്. ടീമിന് ഒമ്പതുവിക്കറ്റിന്റെ അനായാസജയവും സമ്മാനിച്ചു.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ മത്സരത്തിലെ ചിത്രം പങ്കുവെച്ച രോഹിത് അഭിഷേകിന് നന്ദി അറിയിച്ചു. അഭിഷേകിനെ സ്‌റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ഒട്ടേറെ താരങ്ങള്‍ അഭിഷേകിന് നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് അഭിഷേകിനെ പുറത്താക്കിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. അതേസമയം ടെസ്റ്റ് പരമ്പര തോൽവിക്ക് പിന്നാലെ അഭിഷേകിനെ ബലിയാടാക്കിയതെന്നാണ് ആരാധകർ ഉയർത്തുന്ന വിമർശനം.

ഇന്ത്യന്‍ ടീം അദ്ദേഹത്തോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും അതിന്റെ പശ്ചാത്തലത്തിലാണ് സഹപരിശീലക സ്ഥാനം നഷ്ടമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ അഭിഷേക് നായര്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നിരുന്നു.ചുമതലയേറ്റ് എട്ടുമാസമാകുമ്പോഴാണ് അഭിഷേക് പുറത്താകുന്നത്. 

അഭിഷേകിനൊപ്പം ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരും ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍നിന്ന് പുറത്തായിരുന്നു. ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്നുപേരെ കൂടാതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന സിതാന്‍ഷു കൊട്ടക് ഇപ്പോഴും ദേശീയ ടീമിനൊപ്പമുണ്ട്.
 

Content Highlights: Rohit Sharma mentions Abhishek Nayar days after sacking