സെഞ്ചുറിയുമായി പ്രിയങ്ക് പാഞ്ചാൽ; കേരളത്തിന്റെ ക്ഷമയ്ക്ക് അതിവേഗ ബാറ്റിങ്ങിലൂടെ ഗുജറാത്തിന്റെ മറുപടി

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരേ ശക്തമായ മറുപടിയുമായി ഗുജറാത്ത്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന ശക്തമായ നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍ പ്രിയങ്ക് പാഞ്ചാലിന്റെ സെഞ്ചുറിയും സഹ ഓപ്പണര്‍ ആര്യ ദേശായിയുടെ അര്‍ധ സെഞ്ചുറിയുമാണ് മൂന്നാം ദിനം ഗുജറാത്തിന് കരുത്തായത്. കേരളം ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത പിച്ചില്‍ താരതമ്യേന വേഗത്തിലായിരുന്നു ഗുജറാത്തിന്റെ സ്‌കോറിങ്.
മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 200 പന്തില്‍ നിന്ന് ഒരു സിക്‌സും 13 ബൗണ്ടറിയുമടക്കം 117* റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന പാഞ്ചാലിനൊപ്പം 30* റണ്‍സുമായി മനന്‍ ഹിംഗ്രാജിയയാണ് ക്രീസില്‍. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 235 റണ്‍സ് മാത്രം അകലെയാണ് ഗുജറാത്ത്. 118 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 11 ബൗണ്ടറിയുമടക്കം 73 റണ്‍സെടുത്ത ആര്യ ദേശായിയെയാണ് ഗുജറാത്തിന് നഷ്ടമായത്. താരത്തെ ബോസില്‍ ബൗള്‍ഡാക്കുകയായിരുന്നു.
നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടു ദിവസവും മൂന്നാംദിവസത്തിലെ ഒരു മണിക്കൂറുമടക്കം 187 ഓവറുകളോളം നീണ്ടതായിരുന്നു കേരളത്തിന്റെ ഇന്നിങ്‌സ്. കേരളത്തിന്റെ പത്തുതാരങ്ങളെ എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്തിന് 1,122 പന്തുകളെറിയേണ്ടിവന്നു. അപ്പോഴും ടോപ് സ്‌കോറര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഗുജറാത്തിന് തൊടാനായില്ല. 341 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 20 ബൗണ്ടറികളുമടക്കം 177 റണ്‍സുമായി അസ്ഹര്‍ അപരാജിതനായി തുടര്‍ന്നു.
ഗുജറാത്തിനെതിരേ ലീഡ് ലക്ഷ്യംവെച്ച് കളിച്ച കേരളം ബുധനാഴ്ച പത്തോവര്‍ക്കൂടി പിടിച്ചുനിന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയിലാണ് കഴിഞ്ഞദിവസം കളിയവസാനിപ്പിച്ചത്. മൂന്നാംദിനം 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച മൂന്നുവിക്കറ്റുകള്‍ക്കൂടി നഷ്ടമായി. ആദിത്യ സര്‍വതെയെയും (34 പന്തില്‍ 11) എം.ഡി. നിധീഷിനെയും (5) എന്‍. ബാസിലിനെയും (1) ആണ് ഇന്ന് നഷ്ടമായത്. കേരള നിരയില്‍ അന്‍പത് പന്തെങ്കിലും തികയ്ക്കാതെ പുറത്താവുന്ന മൂന്നേ മൂന്ന് ബാറ്റര്‍മാരും ഇവരാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യരണ്ടുദിവസം മുഴുവന്‍ ബാറ്റുചെയ്തു. അസ്ഹറും സല്‍മാന്‍ നിസാറും ഉള്‍പ്പെടെയുള്ളവര്‍ സ്വതസിദ്ധമായ ശൈലി വിട്ട് വളരെ ക്ഷമയോടെയാണ് ബാറ്റുവീശിയത്. ജയം എന്നതിലുപരി, ഒന്നാം ഇന്നിങ്സിലെ ലീഡ് എന്നതിലായിരുന്നു കേരളത്തിന്റെ കണ്ണ്. ബാറ്റെടുത്തവരെല്ലാം ആ ഉദ്ദേശ്യംവെച്ച് കളിച്ചതോടെ മാന്യമായ ടീം ടോട്ടലായി.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ആദ്യ 20 ഓവര്‍വരെ ക്രീസില്‍ ഒരുമിച്ചു. ഇരുവര്‍ക്കും മുപ്പത് റണ്‍സ് വീതം. പിന്നീട് സച്ചിന്‍ ബേബി ടീമിനെ തോളില്‍വെച്ചു. 195 പന്തുകളില്‍ 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഇതിനിടെ അരങ്ങേറ്റതാരം വരുണ്‍ നായനാര്‍ പത്ത് റണ്‍സിന് പുറത്തായി. എങ്കിലും 55 പന്തുകള്‍ നേരിട്ടു. സല്‍മാന്‍ നിസാറും അസ്ഹറുദ്ദീനും ചേര്‍ന്ന് ആറാംവിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 355-ലെത്തുമ്പോള്‍ സല്‍മാന്‍ വീണു (202 പന്തില്‍ 52).
ജലജ് സക്സേന (30), മറ്റൊരു അരങ്ങേറ്റ താരം അഹ്‌മദ് ഇമ്രാന്‍ (24) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഗുജറാത്തിനായി അര്‍സന്‍ നഗ്വാസ്വല്ല 81 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടി. ചിന്തന്‍ ഗജയ്ക്ക് രണ്ടുവിക്കറ്റ്. രവി ബിഷ്ണോയ്, പ്രിയജിത്സിങ് ജഡേജ, വിശാല്‍ ജയ്സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം നേടി. രണ്ടുപേര്‍ റണ്ണൗട്ടായി മടങ്ങി.
Content Highlights: ranji trophy cricket kerala vs gujarat day 3