സഞ്ജുവും സിറാജും ട്രോഫിയുമായി പള്ളിയിൽ പോയിട്ടില്ല; ലോകകപ്പ് ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരേ വിമർശനം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും വിമർശിച്ച് മുൻ ലോകകപ്പ് ജേതാവും എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തി. കിരീടം നേടിയ ശേഷം സൂര്യയും ഗംഭീറും ജയ് ഷായും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് കീർത്തി ആസാദ് രംഗത്തെത്തിയത്. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗം കൂടിയാണ് കീർത്തി ആസാദ്.

വ്യത്യസ്ത വിശ്വാസംപേറുന്ന 140 കോടിയോളം ഇന്ത്യക്കാർക്ക് അവകാശപ്പെട്ട ലോകകപ്പിനെ മതത്തിൽ കൊണ്ടുകെട്ടുന്നതെന്ന് എന്തിനാണെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്‌പോർട്‌സിന് മതമില്ലെന്നും അത് എല്ലാ മതസ്ഥരെയും ഒരുമിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ട്രോഫി പള്ളിയിലോ ഗുരുദ്വാരയിലോ കൊണ്ടുപോകാത്തതെന്ന് അദ്ദേഹം ചോദിച്ചു.

ഇതോടൊപ്പം ടീമിലെ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സഞ്ജു സാംസൺ കളിച്ചത് ഒരു ക്രിസ്ത്യാനിയായല്ല, മറിച്ച് ഒരു ക്രിക്കറ്റ് താരമായാണെന്നും അദ്ദേഹം നേടിയ റൺസ് ഇന്ത്യക്ക് വേണ്ടിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അതുപോലെ മുഹമ്മദ് സിറാജ് ട്രോഫി പള്ളിയിൽ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1983-ലെ ലോകകപ്പ് നേടിയ ടീമിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ടായിരുന്നുവെന്നും അന്ന് ട്രോഫി മാതൃഭൂമിയായ ഇന്ത്യയിലേക്കാണ് കൊണ്ടുവന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Content Highlights: Kirti Azad criticizes taking the T20 World Cup trophy to a temple., Emphasis on sports being secular and representing all 140 crore Indians., Reference to 1983 World Cup diversity., Mention of Sanju Samson and Mohammed Siraj regarding religious neutrality in sports.