ഐപിഎല്ലിനിടെ തന്നെ 'ഡ്യൂക്സ് ബോൾ' ഉപയോഗിച്ച് പരിശീലനം; ഇംഗ്ലണ്ട് പര്യടനത്തിനായി ഗിൽ നേരത്തേ ഒരുങ്ങി

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ലീഡ്‌സില്‍ ക്യാപ്റ്റനായി ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടിയ (147) ഗില്‍, ബര്‍മിങ്ങാമിലെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും നേടി (269). കഠിനവും ചിട്ടയായതുമായ പരിശീലനമാണ് ഗില്ലിന്റെ മികച്ച പ്രകടനങ്ങള്‍ക്കു പിന്നില്‍. രണ്ടാം ദിനത്തിലെ മത്സര ശേഷം സംസാരിക്കവെ ഇക്കഴിഞ്ഞ ഐപിഎല്‍ മുതല്‍ തന്നെ താന്‍ ഇംഗ്ലണ്ട് പര്യടനത്തിനായി പരിശീലനം നടത്തുകയായിരുന്നുവെന്ന് ഗില്‍ വെളിപ്പെടുത്തി.
ഐപിഎല്‍ അവസാനത്തോടെ 'ടെക്‌നിക്' മെച്ചപ്പെടുത്താന്‍ പരിശീലനം ആരംഭിച്ചിരുന്നെങ്കിലും അതിനു മുമ്പുതന്നെ റെഡ് ബോള്‍ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നുവെന്നാണ് ഗില്‍ വെളിപ്പെടുത്തിയത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ഗില്‍ അഹമ്മദാബാദിലെ നെറ്റ്‌സില്‍ 'ഡ്യൂക്‌സ് ബോള്‍' ഉപയോഗിച്ച് പരിശീലിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഡ്യൂക്‌സ് പന്തുകളാണ്.
ടി20-യില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും ഈ പര്യടനത്തിലേക്ക് വരുന്നതിന് മുമ്പ് തന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടതുണ്ടായിരുന്നുവെന്നും ഗില്‍ പറഞ്ഞു. ''ടി20-യില്‍ നിന്ന് ടി20-യിലേക്ക് മാറുന്നത് എളുപ്പമാണ്, പക്ഷേ ടി20-യില്‍ നിന്ന് ടെസ്റ്റിലേക്ക് തിരിച്ചുവരുന്നത് അല്‍പം ബുദ്ധിമുട്ടാണ്. കാരണം (ഐപിഎല്ലില്‍) നിങ്ങള്‍ നിങ്ങളുടെ ടീമുമായി ഒരു വഴിക്ക് പരിശീലിക്കുന്നു, നിങ്ങളുടെ സഹജാവബോധം അതിനോട് പൊരുത്തപ്പെടുന്നു. അത് നിയന്ത്രിക്കുകയും മനസിനെയും ശരീരത്തെയും പൊരുത്തപ്പെടാന്‍ ഒരുക്കുകയും ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടാണ് ഐപിഎല്‍ സമയത്ത് തന്നെ ഞാന്‍ ടെസ്റ്റുകള്‍ക്കായി പരിശീലനം ആരംഭിച്ചത്. അപ്പോഴാണ് ഞാന്‍ എന്റെ മനസിനെയും ശരീരത്തെയും തയ്യാറാക്കാന്‍ തുടങ്ങിയത്.'' - ഗില്‍ വ്യക്തമാക്കി.
Content Highlights: Shubman Gill reveals his intense preparation for the England Test series, including Duke ball