എല്ലാം ഏപ്രിലോടെ; വിരാട് കോലിയുടെ വിരമിക്കലില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ബിസിസിഐ

വിരാട് കോലി |ഫോട്ടോ:AFP
വിരാട് കോലി |ഫോട്ടോ:AFP

മുംബൈ:  ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരാട് കോലിയുടെ അപ്രതീക്ഷിത വിരമിക്കലില്‍ ഒടുവില്‍ പ്രതികരണവുമായി ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്ന വേളയില്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് പ്രതികരണം നടത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം ഏപ്രില്‍ ആദ്യം കോലി ബിസിസിഐയെ അറിയിച്ചിരുന്നുവെന്ന് അഗാര്‍ക്കര്‍ വെളിപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനത്തിന് വളരെ മുമ്പുതന്നെ കോലി തന്റെ വിരമിക്കല്‍ തീരുമാനം എടുത്തിരുന്നുവെന്ന് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു.

'ഏപ്രില്‍ ആദ്യം തന്നെ വിരാട് ബന്ധപ്പെട്ടു, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു' അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെയ് 12 ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കോലി ആരാധകരെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ അപ്രതീക്ഷിത തീരമാനം പുറത്തുവന്നത്.

ഇന്ത്യ കണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോലിക്ക് അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് ടെസ്റ്റില്‍നിന്ന് 190 മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 

Content Highlights: BCCI confirms Virat Kohli informed them of his Test retirement in early April