ബിസിസിഐ വക 131 കോടി, ഐസിസിയിൽനിന്ന് 27 കോടിയും റെക്കോഡ് ബോണസും; പാരിതോഷികത്തിൽ പുതിയ ചരിത്രം

മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയാണ് സൂര്യകുമാർ യാദവും സംഘവും കിരീടമുയർത്തിയത്. 2024-ൽ രോഹിത് ശർമയുടെ കീഴിൽ ലോകകപ്പ് നേടിയപ്പോൾ നൽകിയ 125 കോടി രൂപയുടെ റെക്കോഡാണ് ഇതോടെ ബിസിസിഐ തിരുത്തിക്കുറിച്ചത്.
ടി20 ലോകകപ്പ് കിരീടം വിജയകരമായി നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും മൂന്ന് തവണ ഈ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ ഇതോടെ സ്വന്തമാക്കി. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സെലക്ടർമാർക്കും അഭിനന്ദനങ്ങൾ അറിയിച്ച ബിസിസിഐ, ഈ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തിലാണ് വൻതുക പാരിതോഷികമായി പ്രഖ്യാപിച്ചത്.
ബിസിസിഐക്ക് പുറമേ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി.) ഇന്ത്യൻ ടീമിന് വലിയൊരു തുക സമ്മാനമായി നൽകുന്നുണ്ട്. ചാമ്പ്യന്മാരായ ടീമിന് 3 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 27.48 കോടി രൂപ) ഐസിസി നൽകുന്നത്. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുകയായ 13.5 മില്യൺ ഡോളറിന്റെ ഭാഗമാണിത്. മുൻ വർഷത്തേക്കാൾ 20 ശതമാനത്തിന്റെ വർധനയാണ് സമ്മാനത്തുകയിൽ ഇത്തവണ വരുത്തിയത്.
ഫൈനലിലെ വിജയത്തിന് പുറമേ, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ 8 ഘട്ടത്തിലും വിജയിച്ച ഓരോ മത്സരങ്ങൾക്കും ഏകദേശം 31,154 ഡോളർ (ഏകദേശം 28.6 ലക്ഷം രൂപ) വീതം ബോണസായും ഇന്ത്യൻ ടീമിന് ലഭിക്കും. ഇതോടെ ബി.സി.സി.ഐ.യുടെയും ഐ.സി.സി.യുടെയും പാരിതോഷികങ്ങൾ ചേർന്ന് കോടിക്കണക്കിന് രൂപയുടെ റെക്കോർഡ് നേട്ടമാണ് ഇന്ത്യൻ ടീമിനെ തേടിയെത്തിയിരിക്കുന്നത്.
Content Highlights: BCCI awarded a record INR 131 crore to the 2026 T20 World Cup winning team