സന്നിധാനത്ത് താളവിസ്മയം തീർത്ത് ശിവമണിയും സംഘവും

ശബരിമല: സന്നിധാനത്ത് ഭക്തിയുടെ സംഗീതത്തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാനസംഗീതവും പാശ്ചാത്യസംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. കൂട്ടിന് ഭക്തജനസാഗരവും.
മൂന്നുവർഷത്തെ നിയന്ത്രണങ്ങൾക്കുശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പസന്നിധിയിൽ തന്റെ മാന്ത്രികസംഗീതം അവതരിപ്പിച്ചത്. ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.
ദേവസ്വം ബോർഡ് നേതൃത്വം നൽകിവരുന്ന സമ്പൂർണ ശുചീകരണയജ്ഞമായ ‘പവിത്രം ശബരിമല’ പദ്ധതിയിലും ശിവമണി പങ്കാളിയായി. ശബരിമല സന്ദർശനത്തിനെത്തുന്നവർ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കണമെന്നും പുണ്യഭൂമിയെ പരിപൂർണമായി കാത്തുസൂക്ഷിക്കണമെന്നും ശിവമണി പറഞ്ഞു. തുടർന്ന് ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുന്ന വൊളന്റിയർമാർക്ക് ക്യാപ്പും നല്കി. 1984 മുതൽ തുടർച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമലയിലെത്തുന്നുണ്ട്.
Content Highlights: sabarimala 2022