ഭക്തജനത്തിരക്ക് കൂടിയിട്ടും വേണ്ടത്ര ബസുകളില്ല,പമ്പയിലെത്താൻ ബുദ്ധിമുട്ടി അയ്യപ്പന്‍മാര്‍

എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ പമ്പയ്ക്കുള്ള ബസിനായി കാത്തുനിൽക്കുന്ന ഭക്തർ
എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ പമ്പയ്ക്കുള്ള ബസിനായി കാത്തുനിൽക്കുന്ന ഭക്തർ

എരുമേലി: ശബരിമലയുടെ കവാടമായ എരുമേലി ഭക്തജനത്തിരക്കിൽ. കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന ഭക്തർ പ്രതിസന്ധിയിൽ.

ഭക്തജനത്തിരക്ക് ഏറിയിട്ടും എരുമേലി സെന്ററിന് പമ്പ സർവീസ് നടത്താൻ വേണ്ടത്ര ബസുകളില്ല. മണ്ഡലകാലത്ത് പമ്പ സർവീസിനായി പത്ത് ബസാണ് എരുമേലി സെന്ററിന് അനുവദിച്ചിട്ടുള്ളത്. മൂന്ന് സർവീസ് ബസും പമ്പ ട്രിപ്പ് നടത്തുന്നു. അഞ്ച് ബസുകൂടി വേണമെന്ന് സെന്റർ അധികൃതർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം.

ഭക്തരുടെ തിരക്ക് വർധിച്ചതോടെ സർവീസ് ബസുകൾ പമ്പ സർവീസിന് അയയ്ക്കേണ്ട സാഹചര്യമുണ്ടായി.ദിവസങ്ങളായി വാഹനത്തിരക്കിൽ തീർഥാടനപാത കുരുങ്ങിക്കിടക്കുകയാണ്. രണ്ടുമണിക്കൂർവേണ്ട പമ്പയാത്രയ്ക്ക് ആറുമണിക്കൂറിലേറെ വേണ്ടിവരുന്ന കാഴ്ചയായിരുന്നു. ബ്ലോക്കിൽ കുരുങ്ങി കെ.എസ്.ആർ.ടി.സി. ബസുകൾ തിരികെയെത്താൻ വൈകിയതോടെ സെന്ററിൽ ഭക്തരുടെ കാത്തുനില്പിന് ദൈർഘ്യമേറി.

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനത്തിരക്ക് നിയന്ത്രണാതീതമാകുമെന്ന് ഓരോ വകുപ്പും അവലോകനയോഗത്തിൽ പ്രഖ്യാപിച്ചതല്ലാതെ, സുരക്ഷിതവും സുഗമവുമായ തീർഥാടനത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ആക്ഷേപം.

Content Highlights: sabarimala 2022