പോലീസുകാരെ വിഴിഞ്ഞത്തേക്ക് മാറ്റി, ശബരിമലയിൽ തിരക്കുനിയന്ത്രണം പാളി

#എസ്‌.സുനിത്‌കുമാർ
കുഞ്ഞുമാളികപ്പുറത്തിനെ തോളിലിട്ടുറക്കി അയ്യപ്പദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പൻ. സന്നിധാനത്തെ നടപ്പന്തലിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്.അഖിൽ
കുഞ്ഞുമാളികപ്പുറത്തിനെ തോളിലിട്ടുറക്കി അയ്യപ്പദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പൻ. സന്നിധാനത്തെ നടപ്പന്തലിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്.അഖിൽ

ശബരിമല: ദിവസങ്ങളായി തുടരുന്ന ഭക്തജനപ്രവാഹത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ പിൻവലിച്ചതോടെ ശബരിമലയിൽ തിരക്കുനിയന്ത്രണം പാളി. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽനിന്നായി 120 പോലീസുകാരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഒറ്റയടിക്ക് പിൻവലിച്ചത്. രണ്ടാംബാച്ചുകാരായി 800 പോലീസുകാരാണ് സന്നിധാനത്ത് ചുമതലയേറ്റത്. ഇതിൽ 90പേരെയാണ് വിഴിഞ്ഞത്ത് ഡ്യൂട്ടിക്കായി മാറ്റിയത്. പമ്പയിൽ 30 പോലീസുകാരെയും പിൻവലിച്ചു.

സന്നിധാനത്ത് പോലീസുകാരുടെ എണ്ണം കുറഞ്ഞതോടെ ചൊവ്വാഴ്ചത്തെ തിരക്കുനിയന്ത്രണങ്ങളെല്ലാം പാളി. ക്ഷേത്രംമുതൽ ശരംകുത്തിവരെയുള്ള സുരക്ഷ നിർവഹിക്കേണ്ടത് സന്നിധാനത്ത് ചുമതലയേൽക്കുന്ന ബാച്ചാണ്. എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും ചൊവ്വാഴ്ച പോലീസ് ഉണ്ടായില്ല.

അതീവസുരക്ഷാമേഖലകളിൽ വീട്ടുവീഴ്ച സാധ്യമല്ലാത്തതിനാൽ ഉള്ളവർതന്നെ അധിക ഡ്യൂട്ടിയെടുത്തു. വിഴിഞ്ഞത്തേക്ക് കൊണ്ടുപോയവർക്ക് പകരം പോലീസുകാരെ എത്തിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും ഇതുതന്നെയാകും സ്ഥിതി.

പതിനെട്ടാംപടി കയറ്റുന്നതിലെ വേഗംകുറഞ്ഞു

സി.എ.യുടെ നേതൃത്വത്തിൽ, ഇരുവശത്തുമായി പത്ത് പോലീസുകാർനിന്നാണ് തീർഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. മിനിറ്റിൽ 80പേരെ കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിൽ, തിരക്കുവർധിച്ചിട്ടും മിനിറ്റിൽ 60-ൽതാഴെ മാത്രമാണ് പടികയറുന്നത്.

ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ 20 മിനിറ്റുവീതമാണ് പതിനെട്ടാംപടിയിൽ പോലീസുകാർ ഭക്തരെ പടികയറാൻ സഹായിക്കുന്നത്. പടികയറുന്നവരുടെ എണ്ണം കുറഞ്ഞതോടെ നടപ്പന്തലിലെ വരി ഇപ്പോൾ എല്ലാദിവസവും ശരംകുത്തിയും കഴിഞ്ഞ് നീളുന്നുണ്ട്.മണിക്കൂറോളം വരിനിൽക്കേണ്ട അവസ്ഥയാണ് തീർഥാടകർക്കുള്ളത്.

ചൊവ്വാഴ്ച പുലർച്ചെമുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെയുള്ള സമയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടും പടികയറ്റുന്നതിൽ വേഗംഉണ്ടായില്ല. ഉച്ചയ്ക്ക് നട അടച്ചതോടെ ഫ്ളൈഒാവർ നിറഞ്ഞിരുന്നു. താഴെതിരുമുറ്റം മുതൽ ശരംകുത്തിവരെയുള്ള ഭാഗത്തും തീർഥാടകർ നിറഞ്ഞിരുന്നു. മൂന്നിന് നട തുറന്നപ്പോഴും ഇതേ അവസ്ഥ അനുഭവപ്പെട്ടു.

അതിനിടെ പോലീസിന്റെ നിസംഗതയാണ് തിരക്കിന് കാരണമെന്ന് ബോർഡിന് പരാതിയുണ്ട്. വെർച്വൽ ക്യൂ ഏറ്റെടുക്കൽ, പുണ്യം പൂങ്കാവനത്തിനുപകരം പവിത്രം ശബരിമല എന്നിവ പോലീസിന് നീരസമുണ്ടാക്കിയിട്ടുണ്ട്.

തിരക്ക് നിയന്ത്രണത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് അധികൃതർ എസ്.ഒ.യെ കണ്ടതായാണ് വിവരം. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിലെ രേഖകൾ പരിശോധിക്കുന്നതിലും കാലതാമസം വരുത്തുന്നുണ്ടെന്ന് ബോർഡിന് പരാതിയുണ്ട്.

Content Highlights: sabarimala 2022