തോറ്റുപോയെന്ന് കരുതിയ സമയമുണ്ടായിരുന്നു| നിവിൻ പോളി അഭിമുഖം

ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തോൽവി ഏറ്റുവാങ്ങിയിട്ടുള്ളവരാണ് നമ്മൾ. അത്തരത്തിൽ തോറ്റു നിൽക്കുന്ന ഒരാളെ പിന്നേയും പിന്നേയും തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ജീവിക്കാൻ വേണ്ടിയുള്ള ചെറുത്ത് നിൽപ്പുണ്ട്. ജീവിതത്തോട് അത്തരത്തിൽ പടവെട്ടി ജീവിതം തിരിച്ച് പിടിക്കുന്ന രവിയുടെ കഥപറയുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് നിവിൻ പോളി.
മടിയൻ കയറിയ മട
നമ്മൾക്ക് എല്ലാവർക്കും കണ്ടുപരിചയമുള്ള ഒരു നാട്ടിൻപുറത്ത്കാരനായ സാധാരണക്കാരനാണ് രവി. ജോലിക്ക് പോകാൻ കഴിയാതിരിക്കുന്ന സാഹചര്യമാണ് രവിക്ക്. അതിനെക്കുറിച്ചെല്ലാം സിനിമയിൽ പറയുന്നുണ്ട്. അങ്ങനെ ജോലിക്ക് പോകാതിരുന്നാണ് എല്ലാവരും രവിയെ മടിയൻ എന്ന് വിളിക്കാൻ തുടങ്ങിയത്. അങ്ങനെ ഈ കളിയാക്കലുകളെല്ലാം ഒരു പരിധി കഴിയുമ്പോൾ മറികടന്ന് പുറത്തിറങ്ങുകയും തുടർന്ന് രവിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് പടവെട്ട് എന്ന ചിത്രത്തിലൂടെ പറയുന്നത്. തോറ്റു നിൽക്കുന്ന ഒരാളെ പിന്നേയും പിന്നേയും തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ജീവിക്കാൻ വേണ്ടിയുള്ള ചെറുത്ത് നിൽപ്പുണ്ട്. രവിയുടെ ചെറുത്ത് നിൽപ്പ് പറയുകയാണ് പടവെട്ട്.
പോസ്റ്ററിൽ കാണുന്നതെല്ലാം മാളൂരിലെ കർഷകരാണ്
കണ്ണൂർ മാളൂരിലാണ് പടവെട്ടിന്റെ ഷൂട്ടിങ് നടന്നത്. അവിടുത്തെ നാട്ടുകാരാണ് ചിത്രത്തിലുള്ളത്. സിനിമക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിന്നത് അവിടുത്തെ നാട്ടുകാരാണ്. കർഷകരാണ് അവരെല്ലാം. സിനിമ ഷൂട്ടിങ് അധികം വരാത്ത സ്ഥലവും ഷൂട്ടിങ് കണ്ടിട്ടില്ലാത്തവരുമായിരുന്നു അധികവും. പടവെട്ടിന്റെ പോസ്റ്ററിൽ കാണുന്നതെല്ലാം സപ്പോർട്ടിങ് ആക്ടേഴ്സ് ആയി വന്നവരല്ല. പകരം അവിടുത്തെ നാട്ടുകാരാണ്. അവർക്ക് വേണ്ടി ആറ് മാസത്തെ ട്രെയിനിംഗ് ക്ലാസ് സംവിധായകൻ ലിജു കൊടുത്തിരുന്നു. അവരുടെ നാട്ടിൽ നിന്ന് പുതിയൊരു സംവിധായകൻ വരുന്നു. അതിന്റെ ആവേശത്തിൽ അവരെല്ലാം തന്നെ സിനിമയോട് സഹകരിക്കുകയായിരുന്നു. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ ദിവസങ്ങളിലൊക്കെ എല്ലാം എന്താണ് എന്നൊക്കെയുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. പിന്നീട് എല്ലാം സാധാരണ പോലെ തന്നെയായിരുന്നു. അവർ എങ്ങനെയാണോ വളരെ സാധാരണ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് അതുപോലെ തന്നെയായിരുന്നു അവരുടെ പെരുമാറ്റം. പറഞ്ഞ് പറയിപ്പിക്കുന്ന പോലെ അല്ലാതെ സിറ്റുവേഷൻ അനുസരിച്ച് സ്ക്രിപ്റ്റിലുള്ളത് അല്ലാതെ ഞങ്ങൾ ഇങ്ങനെയൊക്കെ പറയാം എന്ന് തന്നെ പറഞ്ഞ് അവർ ചെയ്യുകയായിരുന്നു.
സിനിമയെന്ന തീരുമാനം തെറ്റായിപ്പോയെന്ന് പലരും പറഞ്ഞ സമയമുണ്ടായിരുന്നു
എല്ലാവരും ജീവിതത്തിൽ പലരീതിയിൽ തോറ്റിട്ടുള്ളവരാണ്. അതുപോലെ തന്നെയാണ് ഞാനും. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരാൻ വേണ്ടി ആഗ്രഹിച്ചിരുന്ന സമയമുണ്ട്. എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നും തോറ്റുപോയി എന്നും പറഞ്ഞുകൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നീട് സിനിമയിൽ എത്തിയിട്ടും സ്ട്രഗിളിങ് സമയങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അതെല്ലാം വിജയമാകുമ്പോൾ സ്ട്രഗിളിങ് ഫെയിസുകൾ പിന്നീട് ഓർത്തെടുക്കാൻ രസകരമായ എപ്പിസോഡുകളാണ്. കരിയർ പ്ലാനിങൊന്നും ചെയ്യാൻ സാധിക്കില്ല. വരുന്ന സിനിമകൾ ചെയ്യുക എന്നതാണ്. ചില സിനിമകൾ ഹിറ്റാകും ചില സിനികൾ ഹിറ്റാകില്ല. ഓരോ സിനിമക്കും അതിന്റേതായ വിധിയുണ്ട്. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ ഇഷ്ടപ്പെടുക എന്നതാണ്. ഓരോ സിനിമ വരുമ്പോഴും സെൻസിബിളായി പോകുക എന്നതാണ് പ്രധാനം.
ഇനി റാം മൂവി ഏഴു കടൽ ഏഴ് മലൈ
തമാശക്ക് പ്രാധാന്യമുള്ള ഏഴു കടൽ ഏഴ് മലൈ എന്ന റാം സിനിമയാണ് തമിഴിൽ റിലീസിനുള്ളത്. ഒരുപാട് ലെയേഴ്സ് ഉള്ള ആഴമുള്ള സിനിമകളാണ് റാം സാർ ചെയ്യുക. അത്തരത്തിലുള്ള ഒരു ചിത്രം തന്നെയാണ് ഏഴു കടൽ ഏഴ് മലൈ. മഴയും ഫൈറ്റുമൊക്കെയായിട്ട് പ്രയാസമായിരുന്നു ഷൂട്ട്. കൂടാതെ പഴയ തമിഴാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് പഠിച്ചെടുക്കുന്നതിന് പ്രയാസമായിരുന്നു.
Content Highlights: Nivin Pauly Interview Padavettu film Liju Krisha Sunny wayne nivin