അരിക്കൊമ്പനും തണ്ണീര്‍ക്കൊമ്പനും കാടിറങ്ങാന്‍ കാരണം വനം വകുപ്പ്: പൊട്ടിത്തെറിച്ച് കര്‍ഷകന്‍

#പി.കെ.മണികണ്ഠൻ
മാതൃഭൂമി അക്ഷരോത്സവത്തിലെ 'അരിക്കൊമ്പന്‍ തണ്ണീര്‍ക്കൊമ്പന്‍' എന്ന ചര്‍ച്ച. ഫോട്ടോ: ഷഹീർ. സി. എച്ച്
മാതൃഭൂമി അക്ഷരോത്സവത്തിലെ 'അരിക്കൊമ്പന്‍ തണ്ണീര്‍ക്കൊമ്പന്‍' എന്ന ചര്‍ച്ച. ഫോട്ടോ: ഷഹീർ. സി. എച്ച്

തിരുവനന്തപുരം: 'ഏതു മനുഷ്യരാണ് കാട്ടില്‍ കടന്നു കയറിയത്? സമൂഹം കുറ്റപത്രം ചാര്‍ത്തുന്ന കര്‍ഷകരോ ? അല്ല. അരിക്കൊമ്പനും തണ്ണീര്‍ കൊമ്പനും പോലുള്ള ആനകള്‍ കാടിറങ്ങി വരാന്‍ കാരണം വനം വകുപ്പാണ്. ആനയ്ക്കു തീറ്റ കിട്ടിയിരുന്ന പുല്‍മേടുകളും ഈറ്റക്കാടുകളുമൊക്കെ ഇല്ലാതാക്കിയത് വനം വകുപ്പാണ്. ആനകള്‍ ഇര തേടിയ പ്രദേശങ്ങള്‍ ഇല്ലാതാക്കി, ലോക ബാങ്കിന്റെയും മറ്റും പണം തട്ടാന്‍ വിദേശ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു. യൂക്കാലി മരങ്ങള്‍ വെച്ച് വെള്ളം ഇല്ലാതാക്കി. ആനകള്‍ക്കു നിലനില്‍പ്പ് ഇല്ലാതായി. അവ കാടിറങ്ങുന്നതിന്റെ യഥാര്‍ഥ പ്രതികള്‍ വനം വകുപ്പാണ്. ' -വനം വകുപ്പിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണനെ മുന്നിലിരുത്തി കര്‍ഷകരുടെ പ്രതിനിധി തോമസ് കെ ജോര്‍ജ് തുറന്നടിച്ചു. കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നേതാവാണ് അദ്ദേഹം ' മാതൃഭൂമി അക്ഷരോത്സവത്തിലെ 'അരിക്കൊമ്പന്‍ തണ്ണീര്‍ക്കൊമ്പന്‍' ചര്‍ച്ചയായിരുന്നു വേദി.

ആനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു. കൊമ്പനല്ല, പിടിയാനകളാണ് ക്രൂരമായി മനുഷ്യരെ കൊല്ലുക. നമുക്ക് കവിതയെഴുതാം, കാല്‍പനികതയില്‍ അഭിരമിക്കാം. തണ്ണീര്‍ കൊമ്പന്‍ ഒന്നും ചെയ്തില്ലെന്ന് ചിലര്‍ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നെങ്കിലോ? വന്യജീവികള്‍ കൊല്ലപ്പെട്ടാല്‍ കര്‍ഷകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കര്‍ഷകര്‍ കാട് കയ്യേറി എന്നാണ് വിശേഷണം. കഥയറിയാതെ ആട്ടം കാണുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ജീവിക്കുന്നുണ്ട്. പ്രകൃതിയുടെ കാവല്‍ക്കാരാണ് കര്‍ഷകര്‍. അവരുടെ അന്ത്യം അവസാനിക്കുന്നത് നാടിന്റെ വിശപ്പിലാണ്. - തോമസ് കെ ജോര്‍ജ് പറഞ്ഞു.

കുടിയേറ്റവും കയ്യേറ്റവും വേര്‍തിരിച്ചു കാണണമെന്നായിരുന്നു പ്രമോദ് ജി കൃഷ്ണന്റെ മറുപടി. ദീര്‍ഘസ്ഥായിയായ പരിഹാരം വേണം. അപ്പോള്‍ വെട്ടിപ്പിടിക്കല്‍ മാതമല്ല, വിട്ടുകൊടുക്കലും വേണ്ടി വരും. താര്‍ക്കിക യുക്തിയില്‍ സമീപിച്ചാല്‍ തര്‍ക്കം തീരില്ല. ആന കാടിറങ്ങാന്‍ മനുഷ്യന്റെ അധിനിവേശം ഒരു ഘടകമാണ്. കേരളത്തില്‍ 16000 കിലോമീറ്റര്‍ കാടും നാടും തമ്മിലുള്ള അതിരുണ്ട്. അതില്‍ 4000 കിലോമീറ്റര്‍ വന്യജീവി ഇടപെടലിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുണ്ട്. കര്‍ഷകരുടെ പ്രശ്‌നം നൂറു ശതമാനം ന്യായമാണ്. വനം വകുപ്പിന്റെ ആന എന്റെ കൃഷി നശിപ്പിക്കുന്നു എന്ന ചിന്താഗതി മാറണം.


വന്യജീവി ഓപ്പറേഷന്‍ ഓരോന്നും വെവ്വേറെയാണെന്നും കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുമ്പോള്‍ തെറ്റിയാലും നേരിന്റെ ഭാഗത്തു നിന്നു സംഭവിക്കുന്നതാണെന്നും തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞതിനെക്കുറിച്ച് അദ്ദേഹം ന്യായീകരിച്ചു.

വയനാട്ടിലടക്കം വലിയ തോതില്‍ അധിനിവേശ സസ്യങ്ങള്‍ വളരുന്നുണ്ടെന്നും ഇതു വനം വകുപ്പിന്റെ വീഴ്ചയാണെന്നും മുന്‍ വാര്‍ഡന്‍ എ. ഒ സണ്ണി കുറ്റപ്പെടുത്തി. ഇത് വന്യജീവികളുടെ സ്വാഭാവികതയ്ക്കു ചേര്‍ന്നതല്ല. കര്‍ഷകരുടേത് വലിയ പ്രശ്‌നം തന്നെയാണ്. ആന കാടിറങ്ങുന്നതിനെ വൈകാരികമായി സമീപിച്ചിട്ടു കാര്യമില്ല. വനം വകുപ്പും കര്‍ഷകരും ഒന്നിച്ചിരുന്നുള്ള സംസാരം നടക്കുന്നില്ല. അപ്പുറവും ഇപ്പുറവും തിരിഞ്ഞുള്ള തര്‍ക്കമേ ഉള്ളൂ. സമവായത്തിനു ശ്രമമുണ്ടാവണം. - അദ്ദേഹം പറഞ്ഞതിനെ മറ്റു രണ്ടു പേരും സ്വാഗതം ചെയ്തു. മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജ് മോഡറേറ്ററായി. 

Content Highlights: tusker thaneer komban ari komban forest farmers