പ്ലാസ്റ്റിക് സർജറി; പ്രധാനമന്ത്രിയെ പരിഹസിച്ച് തരൂർ

#ആര്‍.ശരത്കൃഷ്ണ
ഡീകോളോണൈസിംഗ് ദി മൈൻ്റ് എന്ന വിഷയത്തിൽ ശശി തരൂരും മൻസൂറ എസ്ല്ഡിനും സംസാരിക്കുന്നു. കാരീ ബറാക്കയും,സയാൻ ഡേയും സമീപം  | ഫോട്ടോ: പി.പി. രതീഷ്
ഡീകോളോണൈസിംഗ് ദി മൈൻ്റ് എന്ന വിഷയത്തിൽ ശശി തരൂരും മൻസൂറ എസ്ല്ഡിനും സംസാരിക്കുന്നു. കാരീ ബറാക്കയും,സയാൻ ഡേയും സമീപം | ഫോട്ടോ: പി.പി. രതീഷ്

തിരുവനന്തപുരം: സങ്കല്പിക്കാവുന്നതില്‍ ഏറ്റവും ചെറിയ ആനത്തലപോലും ഏറ്റവും വലുതെന്ന് സങ്കല്പിക്കുന്ന മനുഷ്യശരീരത്തില്‍ യോജിക്കില്ലെന്ന് രണ്ടുനിമിഷം ആലോചിച്ചാല്‍ മനസ്സിലാകില്ലേ?-പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിക്കൊണ്ട് ശശിതരൂര്‍ ചോദിച്ചപ്പോള്‍ നിര്‍ത്താതെയുള്ള കയ്യടി. അക്ഷരോത്സവത്തില്‍ 'ഡീകൊളനൈസിങ് മൈന്‍ഡ്' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

മനുഷ്യശരീരത്തില്‍ ആനത്തലയോടുകൂടിയ ഗണപതിഭഗവാന്റെ രൂപം പ്ലാസ്റ്റിക് സര്‍ജറിയുടെ തെളിവാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രിയെ കളിയാക്കിക്കൊണ്ട് കത്തിക്കയറിയ തരൂര്‍ ഇത്തരം ഇങ്ങനെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്ന മണ്ടന്മാര്‍ ശാസ്ത്രരംഗത്ത് പൗരാണിക ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ തള്ളിക്കളയുകയാണെന്നും പറഞ്ഞു.

മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ ദേവിക റെഗെയ്ക്ക് രാമചന്ദ്ര ഗുഹ സമ്മാനിക്കുന്നു.ഫോട്ടോ: സി.എച്ച്. ഷഹീർ

ലോകത്ത് പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട ആദ്യസംഭവം നടന്നത് ഇന്ത്യയില്‍ തന്നെയാണ്. പക്ഷേ റൈനോപ്ലാസ്റ്റിയിലൂടെ ചെയ്തത് രണ്ടായിരംവര്‍ഷം മുമ്പ് ശുശ്രുതനാണെന്ന് മാത്രം. അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തപ്പെടുകയും ശുശ്രുതന്റെ ഉപകരണങ്ങള്‍ പുരാവസ്തുഗവേഷകര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതില്‍ തര്‍ക്കമില്ല. പക്ഷേ ഗണപതി ഭഗവാന്റെ തലയുമായി ബന്ധപ്പെടുത്തി പ്ലാസ്റ്റിക് സര്‍ജറിയക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ചിരിക്കും. അവിടെ നമ്മള്‍ യഥാര്‍ഥത്തില്‍ അത് ചെയ്തിട്ടുണ്ടെന്ന സത്യം ആരും അറിയാതെ പോകുകയും ചെയ്യുന്നു. 

ബ്രിട്ടീഷ് മ്യൂസിയം 'ചോര്‍ബസാര്‍' തന്നെയാണ്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചവയാണ് അവിടെയുള്ളത്. അത് കാണാനായി ടിക്കറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ഇന്നുള്ള ബ്രിട്ടന് പണം കൊടുക്കുകയാണ്. അതാകട്ടെ നിങ്ങളുടെ പൂര്‍വികരില്‍ നിന്ന് അവരുടെ പൂര്‍വികര്‍ മോഷ്ടിച്ചവയ്ക്കുള്ള പണമായി മാറുന്നു-തരൂര്‍ പറഞ്ഞു. 

മന്‍സൂറ എസല്‍ഡീന്‍, കെയ്‌റി ബറാക എന്നിവരാണ് തരൂരിനൊപ്പം സംവാദത്തില്‍ പങ്കെടുത്തത്. സയാന്‍ ഡേ മോഡറേറ്ററായി. 
 

Content Highlights: Shashi Tharoor, mbifl 2024