ആവേശപ്പോരിനൊടുവില്‍ പാകിസ്താനെ തകര്‍ത്ത് കുതിപ്പ് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക

Photo: AFP
Photo: AFP

ചെന്നൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ സ്വപ്‌നസമാനമായ കുതിപ്പ് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ പാകിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 91 റണ്‍സെടുത്ത എയഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ഹീറോ. 

മാര്‍ക്രം 93 പന്തില്‍ 91 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് മില്ലര്‍ (29), തെംബ ബവൂമ (28), ക്വിന്റണ്‍ ഡി കോക്ക് (24) റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ മത്സരഫലം മാറി മറിഞ്ഞെങ്കിലും ഫോറടിച്ചുകൊണ്ട് കേശവ് മഹാരാജ് ടീമിന് വിജയം സമ്മാനിച്ചു. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ്, മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ആറുമത്സരങ്ങളില്‍ നിന്ന് അഞ്ചുവിജയമാണ് ടീമിനുള്ളത്.മറുവശത്ത് പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ആറുമത്സരങ്ങളില്‍ നിന്ന് ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പാകിസ്താന് വിജയം നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 46.4 ഓവറില്‍ 270 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഷംസിയുടെയും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സനിന്റേയും പ്രകടനമാണ് പാകിസ്താനെ പിടിച്ചുകെട്ടിയത്. 

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ബാബര്‍ അസം (65 പന്തില്‍ 50 റണ്‍സ്), സൗദ് ഷക്കീര്‍ (52 പന്തില്‍ 52 റണ്‍സ്) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. പതിഞ്ഞ തുടക്കമായിരുന്നു പാകിസ്താന്റേത്. ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഇമാമുള്‍ഹഖിന്റെയും (18 പന്തില്‍ 12) ഷഫീക്കിന്റെയും (17 പന്തില്‍ 9) വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് റിസ്വാന്‍ 27 പന്തില്‍ 31 റണ്‍സ് നേടി പുറത്തായി. ഇഫ്തിക്കര്‍ അഹമ്മദിനും (31 പന്തില്‍ 21) അധിക നേരം പിടിച്ചുനീക്കാനായില്ല. ബാബര്‍ കൂടാരം കയറിയതിന് പിന്നാലെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൗദ് ഷക്കീല്‍ ഷദാബ് ഖാന്‍ (36 പന്തില്‍ 43 റണ്‍സ്) സഖ്യമാണ് പിന്നീട് പാക് നിരയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 

Content Highlights: world cup match pakistan vs south africa