'എല്ലാവരേയും ഒരുപാട് മിസ് ചെയ്യും'; ബെല്‍ജിയത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ഈഡന്‍ ഹസാര്‍ഡ് ബൂട്ടഴിച്ചു

ഈഡന്‍ ഹസാര്‍ഡ്‌ | Photo: AP
ഈഡന്‍ ഹസാര്‍ഡ്‌ | Photo: AP

ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ച് സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ്.  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'ഇന്ന് ജീവിതത്തിലെ ഒരു താള് മറിക്കുകയാണ്. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. അവസാനമില്ലാത്ത പിന്തുണയ്ക്കും. 2008 മുതല്‍ പകര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ സന്തോഷത്തിനും നന്ദി. അന്താരാഷ്ട്ര കരിയറിന് വിരാമം കുറിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത തലമുറ തയ്യാറായി നില്‍ക്കുന്നുണ്ട്. നിങ്ങളെ എല്ലാവരേയും ഞാന്‍ വല്ലാതെ മിസ് ചെയ്യും.' ഹസാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച മുപ്പത്തൊന്നുകാരനായ ഹസാര്‍ഡിന് ഗോള്‍ അടിക്കാന്‍ കഴിഞ്ഞിരുന്നില്ല.  കാനഡയെ തോല്‍പ്പിച്ച ബെല്‍ജിയത്തിന് എന്നാല്‍ മറ്റു മത്സരങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ക്രൊയേഷ്യയോട് സമനില വഴങ്ങിയ അവര്‍ മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് എഫില്‍നിന്ന് മൂന്നാം സ്ഥാനക്കാരായി ലോകകപ്പില്‍നിന്ന് പുറത്തായി.  

ഇതിന് പിന്നാലെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോള്‍ ഹസാര്‍ഡും അതേ വഴി തിരഞ്ഞെടുത്തിരിക്കുകയാണ്. ബെല്‍ജിയം ഫുട്‌ബോളിനെ സുവര്‍ണകാലത്തിലൂടെ നയിച്ചാണ് ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ബെല്‍ജിയം സെമി ഫൈനലില്‍ എത്തിയപ്പോള്‍ ഹസാര്‍ഡിന്റെ പങ്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനോട് അവര്‍ തോറ്റു. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനവും നേടി.

2008-ല്‍ അന്താരാഷ്ട്ര ജെഴ്‌സിയില്‍ അരങ്ങേറിയ താരം രാജ്യത്തിനായി 126 മത്സരങ്ങള്‍ കളിച്ചു. 33 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഹസാര്‍ഡ്. 2019-ല്‍ 115 മില്ല്യണ്‍ യൂറോ മുടക്കിയാണ് ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത്. 2012-ലാണ് ഹസാര്‍ഡ് ഫ്രഞ്ച് ക്ലബ്ബായ ലില്ലിയില്‍നിന്ന് ചെല്‍സിയിലെത്തുന്നത്. തുടര്‍ന്ന് 352 മത്സരങ്ങള്‍ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ കളിച്ചു. 110 ഗോളുകളും നേടി. രണ്ട് തവണ പ്രീമിയര്‍ ലീഗ് കിരീടം, യൂറോപ്പ ലീഗ് കിരീടം എന്നിവ നേടുകയും ചെയ്തു. നാല് തവണ ചെല്‍സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. 

Content Highlights: Belgiums Eden Hazard retires from international football