ദ്രൗപദി മുർമു: ഭരണപാടവവും ജനകീയതയും മുഖമുദ്രയാക്കിയ നേതാവ്

ദ്രൗപതി മുർമു | Photo: UNI
ദ്രൗപതി മുർമു | Photo: UNI

ന്യൂഡല്‍ഹി: ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുര്‍മുവിന്റെ മുഖമുദ്രകള്‍. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയത്. 

ഝാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായ മുര്‍മു ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലാണ് ജനിച്ചത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി. ഇതിനിടെ ബി.ജെ.പി.ഭരണം മാറി യു.പി.എ. മുന്നണിയിലുള്ള ജെ.എം.എം. ഭരണം പിടിച്ചു.

ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1997-ല്‍ റായ്റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി. 2000-ത്തില്‍ നിയമസഭയിലെത്തിയ മുര്‍മു ബി.ജെ.പി.-ബി.ജെ.ഡി. സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.

Content Highlights: Draupadi Murmu: All about 64-year-old tribal leader India's 15th President