അക്ഷയതൃതീയ: വില്പനയിൽ പൊൻ തിളക്കം

കൊച്ചി: അക്ഷയതൃതീയ ദിനത്തിൽ കേരളത്തിൽ സ്വർണ വില്പന 25 ശതമാനം വരെ ഉയർന്നു. രാത്രി 10 കഴിഞ്ഞും ചില കടകൾ തുറന്നിരുന്നു. അതേസമയം, ഇത്തവണ പ്രളയം മൂലം വില്പനയിൽ വലിയ ഉയർച്ച പ്രകടമായിട്ടില്ലെന്നാണ് ചില വ്യാപാരികളുടെ നിഗമനം.

ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് സ്വർണാഭരണങ്ങൾക്കാണ്. കാൽ പവൻ മുതൽ മൂന്നു പവൻ വരെയാണ് കൂടുതൽ പേർ വാങ്ങുന്നത്. കല്യാണ പാർട്ടികളാണ് കൂടുതൽ സ്വർണം വാങ്ങിയത്. മുൻപേ സ്വർണം തിരഞ്ഞെടുക്കുകയും ഈ ദിവസം സ്വർണം വാങ്ങുകയുമാണ് പതിവ്.

മെട്രോകളിൽ ആദ്യ തവണ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ടോക്കൺ വഴിയാണ് ഇവർ വാങ്ങിയതെന്നും കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

ഇത്തവണ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും കോയിൻ, ലോക്കറ്റുകൾ എന്നിവയ്ക്കുമാണ് ആവശ്യം വർധിച്ചതെന്ന് ഒാൾ ഇന്ത്യ ജെം ആൻഡ്‌ ജൂവലറി ഡൊമസ്റ്റിക്‌ കൗൺസിൽ (ജി.ജെ.സി.) ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

അക്ഷയതൃതീയ ദിനത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. പവന് 23,640 രൂപയും ഗ്രാമിന് 2,955 രൂപയുമാണ് വില.

കേരളത്തെക്കാൾ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നല്ല വളർച്ചയാണ് കൈവരിച്ചതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദൻ പറഞ്ഞു.

Content Highlights: