പോലീസോ പരിശോധനയോ ഇല്ല; ഗുജറാത്തിലെ പകുതി കേസുകളും ഈ ചേരിയില്‍

Representational Image. Photo: AFP
Representational Image. Photo: AFP

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിശാലമായ റോഡുകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്‌ ശ്രദ്ധേയമായ രീതിയിലാണ്. പോലീസ് ചെക്ക്‌പോസ്റ്റുകള്‍ മിക്കവാറും എല്ലാ കോണിലുമുണ്ട്. ഒന്നോ രണ്ടോ കാറുകള്‍ ഒഴികെ തെരുവുകള്‍ ശൂന്യമാണ്. എന്നാല്‍ അഹമ്മദാബാദിലെ ചേരിപ്രദേശങ്ങളില്‍, വീടുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍, ആളുകള്‍ ബാരിക്കേഡുകള്‍ മറികടന്ന്‌ തെരുവുകളിലേക്ക് ഒഴുകുകയാണ്.ദി പ്രിന്റാണ് അഹമ്മദാബാദ് ചേരികളിലെ ജനങ്ങളെ കണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

''പത്ത് പന്ത്രണ്ട് ദിവസമായി പോലീസിനെയോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയില്‍നിന്നുള്ള ആരെയെങ്കിലും ഞങ്ങളെ സഹായിക്കുന്നതിനോ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ഇവിടെ കണ്ടിട്ട്.'' ബെഹ്‌റാംപുരയില്‍ താമസിക്കുന്ന അരവിന്ദ് മഖ്വാനി പറയുന്നു.

''ഞങ്ങളില്‍ എത്രപേര്‍ക്ക് ഭക്ഷണമുണ്ടെന്നും എത്ര പേര്‍ക്ക് ഇല്ലെന്നും നോക്കാന്‍ ആരും ഇവിടേക്ക് വന്നിട്ടില്ല. പരിശോധന പോലും മോശമാണ്, അവര്‍ ചില കുടുംബാംഗങ്ങളെ പരിശോധന പ്രക്രിയയില്‍ നിന്ന് ഒഴിവാക്കുക പോലും ചെയ്തു, ''അദ്ദേഹം പറഞ്ഞു.

മഖ്വാനി നില്‍ക്കുന്ന തെരുവില്‍ കുറഞ്ഞത് 60 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 20 വരെ ബെഹ്‌റാംപുരയില്‍ 173 കേസുകളാണുണ്ടായത്. സബര്‍മതിയുടെ കിഴക്കുവശത്താണ് ബെഹ്‌റാംപുര സ്ഥിതിചെയ്യുന്നത്, അഹമ്മദാബാദിലെ ഭൂരിഭാഗം കേസുകളും ഇവിടെ നിന്നുള്ള കോളനികളില്‍ നിന്നുള്ളതാണ്.

പത്ത് ദിവസം മുമ്പാണ് മുകേഷ് പര്‍മറെയും കുടുംബത്തെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. നെഗറ്റീവായിരുന്നു. ഒരു മാസത്തെ റേഷനും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാലില്ലാത്തത് ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. തൊട്ടടുത്ത കുടുംബത്തെ പരിശോധനയ്ക്ക് ഇതുവരെ വിധേയമാക്കിയിട്ടില്ലെന്നും മുകേഷ് പറയുന്നു.

ഗുജറാത്തിലെ 2,624 കോവിഡ് കേസുകളില്‍ 1,298 എണ്ണവും സ്ഥിരീകരിച്ചത് അഹമ്മദാബാദിലെ ഈ ദരിദ്ര ചേരിപ്രദേശങ്ങളിലാണ്. 

ഗുജറാത്തിലെ പത്തുലക്ഷത്തില്‍ 568 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട് എന്ന കണക്കാണ് പുറത്തുവന്നതെങ്കിലും 2600 പേരെ നഗരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ അവകാശപ്പെടുന്നത്.

അതേസമയം, പലര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും അവരുമായി ഇടപഴകി ജീവിച്ച ബന്ധുക്കളായ തങ്ങളെ ടെസ്റ്റിന് വിധേയമാക്കുകയോ ക്വാറന്റൈനില്‍ കഴിയാനുള്ള ഭക്ഷണം എത്തിക്കുകയോ അധികൃതര്‍ ചെയതില്ലെന്ന് ചേരികളിലെ ഒട്ടേറെ പേര്‍ പരാതിപ്പെടുന്നു. പലര്‍ക്കും അയല്‍വാസികളാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്.

ഇവിടുത്തെ ക്ലിനിക്കുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കൊറോണ ഇതര രോഗങ്ങള്‍ മൂലമാണ് ഇവിടെ ആളുകള്‍ മരിക്കുന്നതെന്ന് കോളനികളിലുള്ളവര്‍ ആരോപിക്കുന്നു.

content highlights: No effective health care and testing in Ahammedabad Ghettos, says residents

Content Highlights: