മുതിർന്നവർക്കെതിരേയുള്ള ക്രൂരതയിൽ മുന്നിൽ ആൺമക്കൾ; പ്രധാന കാരണം സ്വത്ത്

#ബെറിൽ തെരേസ ബാബു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മുതിര്‍ന്ന പൗരന്മാര്‍ ഏറ്റവും അധികം ക്രൂരമായ പെരുമാറ്റം നേരിടുന്നത് ആണ്‍മക്കളില്‍ നിന്നാണെന്ന് സാമൂഹിക നീതി വകുപ്പിന്റെ നാഷ്ണല്‍ ഹെല്‍പ്പ്‌ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സിന്റെ കേരളത്തിലെ 2023-24 -ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 38 ശതമാനം ആണ്‍മക്കളില്‍ നിന്നും 15 ശതമാനം മരുമകളില്‍ നിന്നും മരുമകനില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ ക്രൂരമായ പെരുമാറ്റം നേരിടുന്നുണ്ട്. ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായ പെരുമാറ്റവും അവഗണനയും ഈ ക്രൂരമായ പെരുമാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഡര്‍ ലൈനിലേക്ക് വിളിച്ചവരില്‍ നിന്നുള്ള പരാതിയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലഭിച്ചിട്ടുള്ള കോളുകളില്‍ 43 ശതമാനം പേര്‍ അവഗണനയും 28 ശതമാനം പേര്‍ ശാരീരികമായ ഉപദ്രവവും 21 ശതമാനം പേര്‍ വാക്കുകളാലുള്ള മോശമായ പെരുമാറ്റവും നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  

65 മുതല്‍ 79 വരെ പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരാണ് കൂടുതലായും മോശം പെരുമാറ്റം നേരിടുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ പ്രായപരിധിയിലുള്ള 62 ശതമാനം പേരാണ് മോശമായ പെരുമാറ്റം നേരിട്ടിട്ടുള്ളത്. സ്വത്ത് സംബന്ധമായ കാരണങ്ങളാണ് മുതിര്‍ന്ന പൗരന്മാര്‍ ക്രൂരമായ പെരുമാറ്റം നേരിടുന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. 22 ശതമാനവും സ്വത്ത് സംബന്ധവും 30 ശതമാനം മറ്റ് കാരണങ്ങളാലും ആണ്.  

31 നും 50 നും പ്രായപരിധിയിലുള്ളവരില്‍ നിന്നാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരത്തിലുള്ള മോശമായ പെരുമാറ്റം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 30 വയസിന് താഴെയുള്ളവരില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ മോശമായ പെരുമാറ്റം നേരിടുന്നുണ്ട്.

റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ ഒന്ന് ഫോണ്‍ വഴി തന്നെ തീര്‍ക്കാനും മറ്റ് കേസുകള്‍ ഫീല്‍ഡ് ഓഫീസേഴ്‌സ് മുഖേന പരിഹരിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഡര്‍ ലൈനിലേക്ക് വന്നിട്ടുള്ളത് ആകെ 21108 കോളുകളാണ്. അന്വേഷണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മാനസികമായ സപ്പോര്‍ട്ടിനും മറ്റുമായാണ് കൂടുതല്‍ പേരും വിളിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനവും പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത് തിരുവനന്തപുരത്തുനിന്നും (82 %) രണ്ടാമത് എറണാകുളത്ത് നിന്നുമാണ് (68 %). 

നിങ്ങൾ ഒറ്റയ്ക്കല്ല,

അന്വേഷണങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി 14567 എന്ന എൽഡർ ലൈനിന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. 

Content Highlights: cruelty against elders-sons-main reason is property