കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്; കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ബാഗേജ്

എയര്‍ ഇന്ത്യ എക്സ്പ്രസ്| Representational image
എയര്‍ ഇന്ത്യ എക്സ്പ്രസ്| Representational image

ദുബായ്: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. യു.എ.ഇ.ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 30 കിലോ ചെക്ക്-ഇന്‍ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാമെന്ന അറിയിപ്പിന് പിന്നാലെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോവരെ കൊണ്ടുപോകാം. 

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാര്‍ക്ക് മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് വേണമെങ്കില്‍ ബാഗേജ് കൂട്ടാനും അവസരമുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക്-ഇന്‍ ബാഗേജും കരുതാം. 
ബിസിനസ് ക്ലാസിന് തുല്യമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളില്‍ റിക്ലൈനര്‍ സീറ്റ്, കാലുകള്‍ മുന്നോട്ടുവെക്കാന്‍ കൂടുതല്‍ സ്ഥലം, ചെക്ക്-ഇന്‍ ബാഗേജില്‍ മുന്‍ഗണന, ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. 

സംഗീത ഉപകരണങ്ങള്‍ സൗജന്യമായി കയ്യില്‍ കരുതാം. വലിയ സംഗീത ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാല്‍ ഉപകരണത്തിന്റെ ഭാരം 75 കിലോയില്‍ കൂടരുത്. പണം നല്‍കി പ്രത്യേകമായി ചെക്ക്-ഇന്‍ ചെയ്തും ഉപകരണം കൊണ്ടുപോകാം. 
ഇന്ത്യയില്‍നിന്നും ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. നിലവില്‍ 19 ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും 13 ഗള്‍ഫ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 450 വിമാനസര്‍വീസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. കമ്പനി 400 വിമാനങ്ങളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

Content Highlights: air india express offers more service to passengers