പ്രവാസി വെല്‍ഫെയര്‍ സാമൂഹിക സംഗമം സംഘടിപ്പിച്ചു

മനാമ: തുല്യതക്കും സ്വാതന്ത്ര്യത്തിനും നിയമപരമായ പരിരക്ഷ ഉള്ളപ്പോള്‍ സാഹോദര്യത്തിന് അതില്ല. അതുകൂടി നേടിയെടുക്കാന്‍ കഴിയുമ്പോഴാണ് നവോത്ഥാനം പൂര്‍ണമാകുന്നതെന്ന്‌ സാമൂഹിക നിരീക്ഷകനായ സജി മാര്‍ക്കോസ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച 'കേരളീയ നവോത്ഥാനം ചരിത്രവും തുടര്‍ച്ചയും' സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷ പ്രസംഗം നടത്തി.

മത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ജാതി വിരുദ്ധതയുടെയും ജാതി നശീകരണത്തിന്റേതുമായ ഒരു ആശയതലം വികസിപ്പിച്ചു എന്നതാണ് കേരളീയ നവോത്ഥാനത്തെ ഇന്ത്യന്‍ നവോത്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ബിജു മലയില്‍ പറഞ്ഞു. പരിഷ്‌കരണത്തിന് പകരം ഘടനാപരമായ പൊളിച്ചെഴുതലുകളാണ് കേരളീയ നവോത്ഥാനം എന്ന് അദ്ദേഹം പറഞ്ഞു.

അനില്‍ കുമാര്‍ (കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍), പി.ടി. ജോസഫ് (സീറോ മലബാര്‍ സൊസൈറ്റി), ജമാല്‍ ഇരിങ്ങല്‍ (ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയം നിയന്ത്രിച്ച പരിപാടിയില്‍ സബീന ഖാദര്‍ സ്വാഗതവും ഷാഹുല്‍ ഹമീദ് വെന്നിയൂര്‍ നന്ദിയും പറഞ്ഞു.