സിഡ്‌നിയില്‍ മത-രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പരിശുദ്ധ കാതോലിക്കാ ബാവ

സിഡ്‌നി: മലയാളികളുള്ള മണ്ണിലേക്കെല്ലാം മലങ്കരസഭ വളര്‍ന്ന് പന്തലിക്കുന്നത് അഭിമാനകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സഭയുടെ ഏഷ്യാ പസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം സിഡ്‌നിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. ഏഷ്യാ പസിഫിക് ഭദ്രാസനം ഒരുവര്‍ഷത്തിനുള്ളില്‍ 47 പള്ളികളും 1700 സ്ഥിരം കുടുംബങ്ങളുമായി വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത് പ്രവാസിസമൂഹത്തിന്റെ സഭാസ്‌നേഹമാണ് വെളിവാക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ് കോര്‍-എപ്പിസ്‌കോപ്പാ സ്വാഗതം ആശംസിച്ചു. ഗാള്‍സ്റ്റണ്‍ സെന്റ് മേരീസ് പള്ളിയിലെയും, സിഡ്‌നി സെന്റ് തോമസ് കത്തീഡ്രലിലെയും ഗായകസംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരന്‍ പദ്ധതിക്ക് വേണ്ടി സമാഹരിച്ച തുക പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി. ഏഷ്യാ പസിഫിക് ഭദ്രാസനം യാത്രയുടെ കഥ- എന്ന ടൈംലൈന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭദ്രാസന ദിന സപ്ലിമെന്റ് ഹാഗിയോസ്, 2026-ലെ ഭദ്രാസന കലണ്ടര്‍ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഭദ്രാസനത്തിന്റെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച വ്യക്തികളെയും, സംഘടനകളെയും ഭദ്രാസന സുഹൃത്തുക്കള്‍ എന്ന പേരില്‍ ആദരിച്ചു.

മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് വടക്കേടത്ത്, ഭദ്രാസന കൗണ്‍സില്‍ അംഗം ഡാനിയല്‍ ബര്‍സ്ലീബി, വൈദിക സെക്രട്ടറി ഫാ.അനീഷ് കുഞ്ഞപ്പന്‍, ഫാ.ജാക്‌സ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. ശ്ലൈഹിക സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ മലങ്കരസഭാധ്യക്ഷന്‍ വിവിധ സഭാ, രാഷ്ട്രീയ, സാംസ്‌ക്കാരിക, സര്‍ക്കാര്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.

Content Highlights: Asia Pacific Diocese Celebrates First Anniversary in Sydney