ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർമാർക്കറ്റിൽ തീപ്പിടിത്തം: ഏഴു കോടിയുടെ നഷ്ടം

ബെംഗളൂരു : ഫ്രേസർ ടൗണിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സൂപ്പർ മാർക്കറ്റിൽ വൻതീപ്പിടിത്തം. ഏഴുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഉടമ തലശ്ശേരി സ്വദേശി ജലീൽ പറഞ്ഞു. മോസ്‌ക് റോഡിലെ ക്യാരി ഫ്രഷ് എന്ന സൂപ്പർ മാർക്കറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ തീപടർന്നത്. രാത്രി 11.30-ഓടെ സൂപ്പർ മാർക്കറ്റ് അടച്ചതായിരുന്നു.
ഉള്ളിൽനിന്ന് പുകവരുന്നതായി സുരക്ഷാജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി തീയണച്ചു. സൂപ്പർ മാർക്കറ്റിന്റെ താഴെനിലയിലുണ്ടായിരുന്ന സൗന്ദര്യവസ്തുക്കൾ, ഡ്രൈ ഫ്രൂട്‌സ്, ഭക്ഷ്യവസ്തുക്കൾ, മറ്റ് ഉപഭോഗവസ്തുക്കൾ എന്നിവയുടെ സ്‌റ്റോക്കിന്റെ വലിയഭാഗം കത്തിനശിച്ചു.
ഒന്നാംനിലയിലേക്കും തീപടർന്നിരുന്നു. ക്ലീനിങ് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റ് സാധനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. നാലുകോടി രൂപയുടെ സ്റ്റോക്കും മൂന്ന് കോടിയുടെ ഉപകരണങ്ങളും നശിച്ചതായാണ് കണക്ക്. ഏഴുവർഷമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത്. 25 ജീവനക്കാരുണ്ട്.