റെസിഡെൻഷ്യൽ സ്‌കൂളിലെ കുട്ടികളുടെ താമസവും പഠനവും കാലിത്തൊഴുത്തിൽ

172 വിദ്യാർഥികൾക്കാണ് ദുരവസ്ഥ
മൈസൂരു : കർണാടകയിലെ ഹാസൻ താലൂക്കിലെ ശാന്തിഗ്രാമയിലുള്ള ഡോ. ബി.ആർ. അംബേദ്കർ െറസിെഡൻഷ്യൽ സ്കൂളിലെ 172 വിദ്യാർഥികൾ അഞ്ച് വർഷമായി കാലിത്തൊഴുത്തിൽ കഴിഞ്ഞ് പഠിക്കുന്നതായി റിപ്പോർട്ട്.
ആവശ്യത്തിന് വായുസഞ്ചാരമോ വെളിച്ചമോ ശൗചാലയങ്ങളോ പോലുമില്ലാത്ത അതീവ ദയനീയ സാഹചര്യത്തിലാണ് കുട്ടികൾ ജീവിക്കുന്നത്.
സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ആറുമുതൽ 10 വരെയുള്ള ക്ലാസുകളിലായി 92 ആൺകുട്ടികളും 80 പെൺകുട്ടികളുമാണ് പഠിക്കുന്നത്.
ഇവർക്ക് താമസിക്കാനോ പഠിക്കാനോ പ്രത്യേകം സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഒരേ കെട്ടിടംതന്നെയാണ് ക്ലാസ് മുറിയായും ഡൈനിങ് ഏരിയയായും കിടപ്പുമുറിയായും ഉപയോഗിക്കുന്നത്.
മുൻപ് കാലിതൊഴുത്തായി ഉപയോഗിച്ച കെട്ടിടം സ്കൂൾ ഏറ്റെടുക്കുകയായിരുന്നു.
92 ആൺകുട്ടികൾക്കായി ആകെയുള്ളത് വെറും അഞ്ച് ശൗചാലയങ്ങൾ മാത്രമാണ്. 80 പെൺകുട്ടികൾക്കാകട്ടെ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കായി പുതിയ സ്കൂൾക്കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
താത്‌കാലികമായി താമസിപ്പിക്കാൻ മറ്റ് അനുയോജ്യമായ കെട്ടിടങ്ങൾ ലഭിക്കാത്തതിനാലാണ് കുട്ടികളെ കാലിത്തൊഴുത്തിലേക്ക് മാറ്റേണ്ടിവന്നതെന്നാണ് ഇവരുടെ വാദം.
അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ഇടപെട്ടിട്ടുണ്ട്.
കുട്ടികളുടെ ജീവിതസാഹചര്യങ്ങളെയും സ്കൂളിലെ സൗകര്യങ്ങളെയും കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിദ്യാഭ്യാസവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.