പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ജി.ടി. ദേവഗൗഡയുടെ ശക്തിപ്രകടനം

മൈസൂരു : നേതാക്കളുമായുള്ള രൂക്ഷ ഭിന്നതകൾക്കിടയിൽ വിമത നീക്കത്തിന് സൂചന നൽകി ജെ.ഡി.എസ്. എം.എൽ.എ. ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ വൻ ശക്തിപ്രകടനം. മൈസൂരു ചാമുണ്ഡേശ്വരി എം.എൽ.എ.യായ അദ്ദേഹം പാർട്ടി നേതാക്കളുടെ ചിത്രങ്ങളോ പേരോ ഇല്ലാതെയാണ് വൻപ്രകടനം നടത്തിയത്.

ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നുള്ള പതിനായിരക്കണക്കിന് അനുയായികളാണ് കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽനിന്ന് ജെ.കെ. ഗ്രൗണ്ടിലേക്ക് നടത്തിയ കൂറ്റൻറാലിയിൽ പങ്കെടുത്തത്. ചാമുണ്ഡേശ്വരി മണ്ഡലം ജെ.ഡി.എസി.ന്റെ ശക്തിയായ കോട്ടയാണെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയുടെമാത്രം മികവല്ലെന്നും കഴിഞ്ഞദിവസം ഗൗഡയെ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രിയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മണ്ഡലത്തിൽ തനിക്കുള്ള സ്വാധീനം തെളിയിച്ച് അദ്ദേഹം പ്രകടനവുമായി രംഗത്തെത്തിയത്.

മൂന്ന് വർഷമായി സ്വന്തം പാർട്ടിയിൽനിന്ന് താൻ വലിയ അപമാനമാണ് നേരിടുന്നതെന്നും എം.എൽ.എ. ആയിരുന്നിട്ടും പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കാറില്ലെന്നും ഗൗഡ പറഞ്ഞു.

ഈ അവഗണനയ്ക്കുള്ള ജനങ്ങളുടെ മറുപടിയാണ് ഈ റാലിയെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.ബി. യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ ആപ്പിൾ, റോസാപ്പൂമാലകൾ അണിയിച്ചാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്.

സംസ്ഥാന സഹകരണ ഫെഡറേഷൻ പ്രസിഡന്റായി ഗൗഡയെ തിരഞ്ഞെടുക്കുന്നതിനെതിരേ കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇദ്ദേഹം നേതൃത്വവുമായി പിണങ്ങിയത്. എന്നാൽ, ഫെഡറേഷൻ പ്രസിഡന്റായി തന്നെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തതിന് പിന്നിൽ അന്നത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും സഹകരണ മന്ത്രി ലക്ഷ്മൺ സവാദിയുടെയും പിന്തുണയുണ്ടായിരുന്നതായും ഗൗഡ വെളിപ്പെടുത്തി.

ജെ.ഡി.എസ്. ടിക്കറ്റിൽ 2018-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ജയിച്ച ഇദ്ദേഹം കർണാടകയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്.നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു