സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴ ഒഴിവാക്കി ബഹ്‌റൈൻ

മനാമ: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്‌പോർട്ട്‌സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അധികൃതർ സന്ദർശക വിസകൾക്ക് വൻ ഇളവുകളോടെയുള്ള നടപടികൾ പ്രഖ്യാപിച്ചു. ബഹ്റൈൻ രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ ഫലമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് സന്ദർശന വിസകൾ സംബന്ധിച്ച് അധികൃതരുടെ പ്രഖ്യാപനം.

നിലവിൽ ബഹ്റൈൻ രാജ്യത്തുള്ളതും 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ അനുവദനീയമായ കാലാവധി അവസാനിച്ചതുമായ സന്ദർശക വിസകൾ കൈവശമുള്ളവർക്ക് വ്യോമാതിർത്തി വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തിനകം രാജ്യം വിടാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്‌മാൻ അൽ ഖലീഫ പറഞ്ഞു.

രാജ്യത്തിന് പുറത്തുള്ള സന്ദർശകർക്ക് ഫെബ്രുവരി 28ന് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അസാധാരണമായ സാഹചര്യങ്ങൾ കാരണം അവ ഉപയോഗിക്കാൻ കഴിയാത്തവർക്ക് വ്യോമാതിർത്തി വീണ്ടും തുറന്നതിന് ശേഷം, മൂന്ന് മാസം കൂടി നീട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും അസാധാരണമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള പ്രതിബദ്ധതയിലാണ് പ്രഖ്യാപനം. അപ്ഡേറ്റുകൾക്കായി എല്ലാവരും ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്വേഷണങ്ങൾക്ക്, 17077077 എന്ന നമ്പറിലെ കോൾ സെന്റർ വഴിയോ, info@npra.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Content Highlights: Visa extensions for visitors currently in Bahrain whose visas expired on or after Feb 28, 2026., Grace period of one month to leave the country after airspace reopens., Three-month extension for unused visas applied for before Feb 28 due to flight cancellations., Official contact channels provided for further inquiries.