ബഹ്റൈൻ കേരളീയ സമാജം 'ജി.സി.സി കലോത്സവം 2026' ഫിനാലെ വെള്ളിയാഴ്ച

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന വാര്‍ത്താസമ്മേളനം
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന വാര്‍ത്താസമ്മേളനം

മനാമ: ബഹ്റൈൻ കേരളീയ സമാജം കഴിഞ്ഞ രണ്ട് മാസമായി പ്രവാസി മലയാളി സമൂഹത്തിന് ഉത്സവപ്രതീതി സമ്മാനിച്ച 'ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2026'-ന്റെ ഫിനാലെ ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് നടക്കും. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും മുഖ്യാതിഥി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി വിശിഷ്ടാതിഥിയായിരിക്കും . സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കേരള സംസ്ഥാന സ്‌കൂൾ കലോത്സവ മാനുവൽ പൂർണ്ണമായും പിന്തുടർന്നാണ് ഇത്തവണ്യയും മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് പി.വി. രാധാകൃഷ്ണ പിള്ള വ്യക്തമാക്കി. ഗൾഫ് മേഖലയിലെ, പ്രത്യേകിച്ച് ബഹ്റൈനിലെ ഇന്ത്യൻ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംഗീതം, നൃത്തം, മറ്റ് അവതരണ കലകൾ എന്നിവയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും ഈ കലോത്സവത്തിലൂടെ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും പ്രവാസി ലോകത്തെ ഏറ്റവും വലിയതും സമഗ്രവുമായ കലാമേളകളിലൊന്നായി സമാജം കലോത്സവം മാറിയെന്ന് വർഗീസ് കാരക്കൽ പറഞ്ഞു.

സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്യും. കലോത്സവത്തിന്റെ വൻ വിജയത്തിനായി ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ സുമി ജിജോ എന്നിവരുടെ നേതൃത്വത്തിൽ അഹോരാത്രം പ്രവർത്തിച്ച 150 ഓളം വരുന്ന കമ്മിറ്റി അംഗങ്ങളെ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. കലോത്സവത്തിന്റെ സമാപന ചടങ്ങുകളിലേക്ക് എല്ലാ പ്രവാസികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.