ബഹ്‌റൈനിൽ ഇറാന്റെ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി ബഹ്റൈൻ പ്രതിരോധ സേന

മനാമ: ഒരു ഇടവേളക്കു ശേഷം ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം. ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി ബഹ്റൈൻ പ്രതിരോധ സേന ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിലെ സിവിലിയൻ സ്ഥലങ്ങളെ ലക്ഷ്യം വെച്ച് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ ഇറാൻ തങ്ങളുടെ ആസൂത്രിതമായ നീക്കം തുടരുന്നുവെന്ന് ബഹ്റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവിച്ചു.

ബഹ്റൈൻ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കുന്നതിന് അതിന്റെ എല്ലാ ആയുധങ്ങളും യൂണിറ്റുകളും ഏറ്റവും ഉയർന്ന തലത്തിലുള്ള സന്നദ്ധതയിലും പ്രതിരോധ തയ്യാറെടുപ്പിലുമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.

ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ മൂലമുണ്ടാകുന്ന അപരിചിതമായതോ സംശയാസ്പദമായതോ ആയ ഏതെങ്കിലും വസ്തുക്കളെ സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അവ ഉടൻ റിപ്പോർട്ട് ചെയ്യാനും ജനറൽ കമാൻഡ് എല്ലാവരോടും അഭ്യർത്ഥിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിടുന്നതിനായി മിസൈലുകളും ഡ്രോണുകളും മനഃപൂർവ്വം ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ജനറൽ കമാൻഡ് വാർത്താകുറിപ്പിൽ അറിയിച്ചു.