അപകടാവസ്ഥയിൽ കനാൽ പാലം; റോഡും പൊളിഞ്ഞു

ഏഴംകുളം : പാലത്തിന്റെ അപകടാവസ്ഥ കണ്ടെത്തിയിട്ട് നാളുകളായിട്ടും പരിഹാരം കാണാൻ നടപടികളില്ല. പ്ലാന്റേഷൻ ജങ്ഷൻ-തേപ്പുപാറ റോഡിലെ കനാൽ പാലമാണ് അപകടാവസ്ഥയിലുള്ളത്. പാലത്തിനോട് ചേർന്ന് റോഡിന്റെ കുറച്ചുഭാഗവും തകർന്ന് വലിയ അപകടാവസ്ഥയിൽ കിടക്കുകയാണ്.
പാറയും മണ്ണും ഉൾപ്പെടെയുള്ള ലോഡുകൾ കയറ്റിയ ലോറികൾ ദിവസവും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ഭാരവാഹനം സ്ഥിരമായി കടന്നുപോകുന്നതിനാൽ പാലത്തിന്റെ അപകടാവസ്ഥ ഇനിയും ഏറാനാണ് സാധ്യത. കഴിഞ്ഞ വർഷം പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി പൊതുമരാമത്തിന് ലഭിച്ച പരാതിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പാലത്തിന്റെ ശോച്യാവസ്ഥ പൊതുമരാമത്തും സ്ഥിരീകരിച്ചിരുന്നു. തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
2022-ൽ ഈ പാലം പുതുക്കിപ്പണിയാൻ എഗ്രിമെന്റായതാണ്. അതും നടന്നില്ല. പാലത്തിലെ അപകടകരമായ കുഴികൾ അടയ്ക്കാൻ മാസങ്ങൾക്കുമുൻപ് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകിയതാണ്. നിലവിൽ തേപ്പുപാറ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കയറുന്നിടം വലിയ രീതിയിൽ തകർന്നുകിടക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽപെടാൻ വലിയ സാധ്യതയുമുണ്ട്. കെ.ഐ.പി. കനാലുകളുടെ നവീകരണത്തിന് പത്തുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതിൽ ഈ പാലത്തിന്റെ പണി ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.