മധുരമീനാക്ഷിഅമ്മൻ ക്ഷേത്രത്തിൽ ശുദ്ധീകരണ സ്നാനം

പഴനി : മധുരമീനാക്ഷിയമ്മൻ ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച പൊൻതാമരക്കുളത്തിൽ ശിവാചാര്യന്മാർക്ക് 10 തരം ശുദ്ധീകരണ സ്നാനം നടന്നു.

കുംഭാഭിഷേകത്തിനുള്ള പൂർവാംഗ പൂജകളിലെ പ്രധാന ചടങ്ങായി നടന്ന ഈ ആചാര്യ ദശവിധ സ്നാനത്തിൽ ശിവാചാര്യന്മാരും ദേവസ്വം ബോർഡ് അധികൃതരും ഭക്തരും പങ്കെടുത്തു.

തുടർന്ന് ഭക്തർക്ക് പ്രസാദവും നൽകി.നവീകരണ കുംഭാഭിഷേകത്തിനായി വടക്ക് ആടിവീഥിയിൽ 184 യാഗകുണ്ഡങ്ങളോടെ 56 യാഗശാലകളാണ് തയ്യാറാക്കിയിരിക്കുന്നത്.

കുംഭാഭിഷേകത്തിന് കുംഭകലശങ്ങളിൽ നിറയ്ക്കുന്നതിനായി കാശിയിൽനിന്ന് 1,008 ലിറ്റർ ഗംഗാ ജലവും ഏഴു പുണ്യനദികളിൽനിന്ന് 1,008 ലിറ്റർ പുണ്യജലവും കൊണ്ടുവന്നിട്ടുണ്ട്. യാഗശാലയ്ക്ക് ആവശ്യമായ ഒൻപത് തരം ധാന്യങ്ങൾ, ഔഷധപ്പൊടികൾ, ആലിൻകുറ്റി, അരയാലിൻകുറ്റി, പശു നെയ്യ് ഉൾപ്പെടെ 96 തരം ഹോമസാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്

കുംഭാഭിഷേകത്തിന്റെ ഭാഗമായി മധുരമീനാക്ഷിഅമ്മൻ ക്ഷേത്രത്തിലെ ചെറുതും വലുതുമായ ഗോപുരങ്ങൾക്ക് വർണം പൂശുന്ന പണികൾ, പൊൻതാമരക്കുളം നവീകരിക്കൽ, മണ്ഡപങ്ങളുടെ നവീകരണം തുടങ്ങി 25 കോടിയുടെ പണികൾ നടക്കുന്നുണ്ട്. 17-നാണ് കുംഭാഭിഷേകം.