അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ യൂട്യൂബ് ട്രംപിന് നല്‍കുക 217.44 കോടി

പ്രതീകാത്മക ചിത്രം |Photo:AFP
പ്രതീകാത്മക ചിത്രം |Photo:AFP

വാഷിങ്ടണ്‍: തന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 24.5 മില്യണ്‍ ഡോളര്‍ (217.44 കോടി രൂപ) നല്‍കാമെന്ന് യൂട്യൂബ് സമ്മതിച്ചു. 2021-ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തത്.

ഒത്തുതീര്‍പ്പ് പ്രകാരം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, വൈറ്റ് ഹൗസില്‍ 200 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ബോള്‍റൂം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ട്രംപിന്റെ പേരില്‍ 22 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കും.

ബാക്കിയുള്ള 2.5 മില്യണ്‍ ഡോളര്‍, അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍, അമേരിക്കന്‍ എഴുത്തുകാരി നയോമി വുള്‍ഫ് എന്നിവരുള്‍പ്പെടെ കേസിലെ മറ്റ് വാദികള്‍ക്ക് ലഭിക്കും.

ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും യൂട്യൂബ് തെറ്റ് സമ്മതിച്ചിട്ടില്ല. 'തര്‍ക്കത്തിലുള്ള അവകാശവാദങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുക, കൂടുതല്‍ നിയമനടപടികളുടെ ചെലവുകളും അപകടസാധ്യതകളും ഒഴിവാക്കുക' എന്ന ഏക ലക്ഷ്യത്തോടെയാണ് ഇതില്‍ എത്തിയതെന്നും കോടതി രേഖകളില്‍ പറയുന്നു.

2025ലെ രണ്ടാം പാദത്തില്‍ മാത്രം ഏകദേശം 9.8 ബില്യണ്‍ ഡോളര്‍ പരസ്യവരുമാനം നേടിയ യൂട്യൂബിനെ സംബന്ധിച്ചിടത്തോളം, ഈ ഒത്തുതീര്‍പ്പ് തുക താരതമ്യേന ചെറുതാണ്.

2020-ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ജനുവരി 6-ലെ ആക്രമണത്തെത്തുടര്‍ന്ന്, മെറ്റയും എക്‌സുമടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപ് സ്വീകരിച്ച നിയമനടപടികളെ തുടര്‍ന്ന് മെറ്റയും എക്‌സും കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂട്യൂബിന്റെയും നടപടി.

തന്നെ അന്യായമായി സെന്‍സര്‍ ചെയ്തു എന്ന ട്രംപിന്റെ വാദങ്ങള്‍ പരിഹരിക്കുന്നതിനായി മെറ്റാ പ്ലാറ്റ്ഫോംസും എക്സും ഈ വര്‍ഷം ആദ്യം കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് ഈ ഒത്തുതീര്‍പ്പ്.

Content Highlights: YouTube agrees to pay Donald Trump $217.44 crore (24.5 million USD) to settle a lawsuit over his account suspension