കടുപ്പിച്ച് ട്രംപ്, കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്; 'പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല'

#ന്യൂസ് ഡെസ്ക്
ഡോണാൾഡ് ട്രംപ് | Photo: AP
ഡോണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേ‍ർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ സംസ്കാരം, സർക്കാർ സ്ഥാപനങ്ങൾ സ്ഥാപക തത്വങ്ങൾ തുടങ്ങിയവയെ വിദേശികളായവർ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.‌

‌അഫ്ഗാനിസ്താൻ, മ്യാന്മർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ജൂണിൽ യുഎസ് ഭരണകൂടം പൂർണ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഇപ്പോൾ യാത്രാവിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ പലസ്തീൻ അതോറിറ്റി നൽകിയ യാത്രാ രേഖകളുള്ള വ്യക്തികൾക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കും അമേരിക്കയിൽ പ്രവേശിക്കാനാകില്ല.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്കമെനിസ്താൻ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അംഗോള, ആന്റിഗ്വ, ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ അടക്കം 15 രാജ്യങ്ങൾക്ക് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സിറിയയിൽ യുഎസ് സൈനികരും സാധാരണക്കാരനും കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ട്രംപിന്റെ നീക്കം.

Content Highlights: US Expands Travel Ban: New Restrictions Impact Citizens of Syria and Other Nations