റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ചുമത്താൻ നിശ്ചയിച്ചിരുന്ന 500 ശതമാനം തീരുവ പരമാവധി 100 ശതമാനമായി കുറച്ചുകൊണ്ട് ഉപരോധ ബില്ലിൽ യുഎസ് ഭേദഗതി വരുത്തി. 

പരിഷ്കരിച്ച ബിൽ പ്രകാരം, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം ലഭിക്കും. ഭേദഗതി പ്രകാരം, റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളെ തീരുവയിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥയുണ്ട്. ഇത് ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് ഗുണകരമായേക്കും. 

അമേരിക്കയുടെ പ്രത്യേകതാൽപ്പര്യം മുൻനിർത്തി ഉപരോധങ്ങളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. റഷ്യയുടെ ഷാഡോ ടാങ്കർ കപ്പലുകൾക്കും കേന്ദ്ര ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നുണ്ട്.

യുക്രൈനിൽ റഷ്യ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന റഷ്യയ്ക്ക് മേൽ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുൻപ് യുഎസ് ഉഭയകക്ഷി ബിൽ അവതരിപ്പിച്ചത്. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താലും ചേർന്നായിരുന്നു ഈ നീക്കത്തിന് നേതൃത്വം നൽകിയത്. റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുംകൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ബിൽ തിരിച്ചടിയായിരുന്നു. 

എന്നാൽ, ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര ബന്ധങ്ങൾ വഷളാകാതിരിക്കാനാണ് തീരുവയിൽ ഇളവ് വരുത്തിയതെന്നാണ് സൂചന. ലിൻഡ്‌സെ ഗ്രഹാമിനോടുള്ള ആദരസൂചകമായി ബിൽ ഉടൻ നിയമമാകുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.

Content Highlights: US reduces proposed 500% tariff on Russian oil to 100%., President Trump granted authority to impose or waive specific sanctions., Exemptions introduced for countries importing under 15% of Russian natural gas., Focus remains on increasing financial pressure on Russia while maintaining trade relations with key partners., New restrictions introduced for Russian shadow tanker fleets and financial institutions.