പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താൻ ട്രംപ്‌; ഇന്ത്യക്കാർക്ക് വൻതിരിച്ചടിയാകും

ഡൊണാൾഡ് ട്രംപ്  | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാര്‍ അല്ലാത്തവര്‍, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. 

യുഎസില്‍ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. വിവിധ വിസകള്‍ക്കു കീഴിലായി ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് പ്രവാസിപണം ഏറ്റവും കൂടുതല്‍ എത്തുന്നതും അമേരിക്കയില്‍ നിന്നാണ്‌. 2023-ല്‍ മാത്രം 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ പറയുന്നു.

ബില്ല് നിയമമാകുന്ന പക്ഷം, എച്ച് 1 ബി, എഫ് 1, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക. പകരം, നിക്ഷേപങ്ങളില്‍ നിന്നോ ഓഹരിവിപണിയില്‍നിന്നോ ഉള്‍പ്പെടെ യുഎസില്‍നിന്ന് ഏത് വിധത്തിലും എന്‍ആര്‍ഐകള്‍  സമ്പാദിക്കുന്ന പണത്തിനുമേല്‍ ഈ നികുതി ചുമത്തപ്പെടും. ദ വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന.

Content Highlights: us plans to impose five percent remittance tax