കരാർ അല്ലെങ്കിൽ പടയൊരുക്കം; ഇറാൻ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ പടക്കപ്പലുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമേൽ സൈനിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി മധ്യേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരാൻ ആഗ്രഹിക്കുമ്പോഴും, ചർച്ചകൾ പരാജയപ്പെട്ടാൽ നേരിടാനുള്ള പ്രതിരോധ നീക്കമായാണ് ഈ വിന്യാസത്തെ ട്രംപ് വിശേഷിപ്പിക്കുന്നത്.
വൈറ്റ് ഹൗസിൽനിന്ന് പുറപ്പെടുന്നതിന് മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഒരു കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഇതിന്റെ ആവശ്യമുണ്ട്. കരാർ നടപ്പിലാകുകയാണെങ്കിൽ വിന്യാസം വെട്ടിച്ചുരുക്കാം' -ട്രംപ് പറഞ്ഞു. നിലവിൽ മധ്യേഷ്യയിലുള്ള സൈനിക സാന്നിധ്യത്തിന് പുറമെയാണിത്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ കരീബിയൻ കടലിൽനിന്ന് മധ്യേഷ്യയിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണിനൊപ്പം ഫോർഡും ചേരും.
ഇറാനുമായുള്ള ചർച്ചകളിലെ കാലതാമസത്തിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. മുൻപ് നടത്തിയ 'മിഡ്നൈറ്റ് ഹാമർ' സൈനിക നടപടിയെ പരാമർശിച്ച അദ്ദേഹം, സമാധാന ചർച്ചകൾക്ക് ഇറാൻ വഴങ്ങാത്ത പക്ഷം സൈനിക കരുത്ത് ഉപയോഗിക്കുമെന്ന സൂചനയും നൽകി. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലയളവിൽ സൈനിക ശക്തിയിൽ കുറവുണ്ടായെന്ന് വിമർശിച്ച ട്രംപ്, കഴിഞ്ഞ നാല് വർഷത്തിനിടെ താൻ അത് വീണ്ടും കെട്ടിപ്പടുത്തതായും അവകാശപ്പെട്ടു.
Content Highlights: US Deploys Second Aircraft Carrier to Middle East Amid Iran Tensions