റഷ്യ -യുക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ മധ്യസ്ഥസംഘം; 'ബൈഡന്‍ ലോജിക്' തള്ളിക്കളഞ്ഞെന്ന് റഷ്യ

റിയാദ്: യുക്രൈനും റഷ്യയ്ക്കുമിടയിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഉന്നതതലസംഘത്തെ മധ്യസ്ഥരായി നിയോഗിച്ച് യു.എസ്സും റഷ്യയും. ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്യാൻ ഇരു രാജ്യങ്ങളിലേയും പ്രതിനിധികൾ സമ്മതിച്ചതായി ചർച്ചയിൽ പങ്കെടുത്ത യു.എസ്. വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പ്രസ്താവനയിൽ അറിയിച്ചു.
ഒരു ഫോൺ കോളും അതിന് ശേഷമുള്ള യോഗവും കൊണ്ട് മാത്രം ശാശ്വതമായൊരു പരിഹാരം കാണുക സാധ്യമല്ല. നടപടിയുമായി മുമ്പോട്ട് പോകേണ്ടതുണ്ട്. ചർച്ചയിൽ കൂടി സുപ്രധാന ചുവടുവെപ്പ് നടത്തി എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. യുക്രൈനിനെ ചർച്ചയിൽ നിന്ന് മാറ്റിനിർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ, 'ഇവിടെ ആരേയും മാറ്റിനിർത്തുന്നില്ല. ചർച്ചയിലൂടെ അമേരിക്കയ്ക്കും, യൂറോപ്പിനും യുക്രൈനിനും ലോകത്തിനും ഏറെ ഗുണകരമായ കാര്യങ്ങൾ ഉണ്ടായേക്കാം' എന്ന് യുഎസ് വിദേശകാര്യ
സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അതേസമയം ചർച്ചകളിൽ ബൈഡന്റെ യുക്തിയെ യു.എസ് നിരസിച്ചതായി റഷ്യൻ വക്താക്കൾ അറിയിച്ചു.
'ബൈഡന്റെ കീഴിൽ നിലനിന്നിരുന്ന യുക്തിയെ തള്ളിക്കളഞ്ഞു. എന്താണ് സമ്മതിക്കുന്നതെന്ന് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. വ്യത്യാസങ്ങളുണ്ടെങ്കിൽ അവ എന്തൊക്കെയെന്ന് മനസ്സിലാക്കുന്ന പുതിയ യുക്തി ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ടെന്നും റഷ്യൻ സോവറിൻ വെൽത്ത് ഫണ്ടിന്റെ തലവൻ കിറിൽ ദിമിത്രോവ് പറഞ്ഞു.
റിയാദിൽ നടന്ന യുഎസ് - റഷ്യ ചർച്ചയുടെ ലക്ഷ്യം ആശയവിനിമയമായിരുന്നുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. 'സംഘർഷം അവസാനിക്കാൻ ആ സംഘർഷത്തിലുള്ള എല്ലാവരും അതിൽ സംതൃപ്തരായിരിക്കണം. എല്ലാവർക്കും അത് സ്വീകാര്യമായിരിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപും പുതിനും തമ്മിലുള്ള ഫോൺ കോളിന്റെ തുടർനടപടികൾ സ്വീകരിച്ചാണ് ഇന്നത്തെ ചർച്ചയെന്നും ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കുക എന്നതാണ് ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ദീർഘവും ദുഷ്കരവുമായ ഒരു യാത്രയുടെ ആദ്യപടിയാണ് ഇന്നത്തേത്, അത്രമേൽ പ്രധാനപ്പെട്ട ഒന്ന്- അദ്ദേഹം പറഞ്ഞു. റിയാദിൽ വെച്ച് നടന്ന ചർച്ചയിൽ മൂന്ന് സുപ്രധാന കരാറുകളിൽ എത്തിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: us and russia will appoint teams to negotiate ending Ukraine war