ഇറാനിലെ പ്രതിഷേധക്കാർക്ക് ആയുധം നൽകി, കുർദിഷ് ഗ്രൂപ്പുകൾ തട്ടിയെടുത്തു-വെളിപ്പെടുത്തി ട്രംപ്

#ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാർക്ക് യുഎസ് ആയുധങ്ങൾ നൽകി സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാർക്ക് നൽകാനായി അയച്ച അമേരിക്കൻ ആയുധങ്ങൾ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഒരു സുപ്രധാന കരാറിന് സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ഒരു പുതിയ കരാറിൽ ഏർപ്പെടാൻ സാധിക്കുമെന്ന് താൻ കരുതുന്നതായും ഇതിന് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇറാനു നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് കരാറിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് സംസാരിച്ചത്.

എന്നിരുന്നാലും, കരാർ സാധ്യമായില്ലെങ്കിൽ ഇറാന്റെ എണ്ണ ശേഖരവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള കടുത്ത സൈനിക നടപടികൾ ഉണ്ടാകുമെന്ന തന്റെ മുൻ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. ഹോർമുസ് തുറക്കാനും കരാറിലെത്താനും ഇറാൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റയടിക്ക് മുഴുവൻ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂർ സമയപരിധി അവസാനിച്ചാൽ ചൊവ്വാഴ്ച ഇറാനിൽ പവർപ്ലാന്റ് ഡേ ബ്രിഡ്ജ് ഡേ എന്നിവയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ യുഎസിന്റെ സാമ്പത്തിക താത്പര്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: President Trump reveals failed attempt to arm Iranian protesters with weapons diverted to Kurdish groups., Potential for a new US-Iran agreement by early 2026., Strict warning of military strikes on Iranian infrastructure if negotiations fail., Iran threatens retaliatory strikes on US economic interests in the region.