പ്രതിഷേധക്കാര്‍ ഇരച്ചുകയറി: ശ്രീലങ്കന്‍ പ്രസിഡന്റ് വസതി വിട്ട് തടിതപ്പി

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുന്നു| Photo: AP
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുന്നു| Photo: AP

കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി. എന്നാല്‍ ഇതിന് മുന്‍പേ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായേക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതെന്നാണ് വിവരം. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതി വളഞ്ഞത്. 

ഗോതബായ രാജപക്‌സെ| Photo: AP

പോലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറി. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷാവിന്യാസമുള്ള വസതിക്ക് ചുറ്റും പ്രതിഷേധക്കാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. 

മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഇതേച്ചൊല്ലിയുള്ള ഏറ്റവും ഒടുവിലത്തെ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലങ്ക സാക്ഷ്യംവഹിച്ചത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. തലസ്ഥാനമായ കൊളംബോയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇരച്ചെത്തിയത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ  പ്രതിപക്ഷ പാര്‍ട്ടികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു. 


 

Content Highlights: srilankan president gotabaya rajapaksa flees