'ചിലതൊക്കെ ശരിയാക്കാന്‍ ചിലപ്പോൾ മരുന്നുകഴിക്കേണ്ടിവരും'; ഓഹരിവിപണികള്‍ തകരുന്നതിനിടെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള ഓഹരി വിപണികളില്‍ കനത്ത ആഘാതം ഏല്‍പിക്കുന്നത് തുടരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സംഗതികള്‍ ശരിയാക്കാന്‍, ചില സമയത്ത് മരുന്നുകഴിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വിപണികളുടെ തകര്‍ച്ച താന്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'ഒന്നും നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. പക്ഷേ, ചിലസമയത്ത് ചിലത് ശരിയാക്കാന്‍ മരുന്നുകഴിക്കേണ്ടിവരും. വിപണികളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ, നമ്മുടെ രാജ്യം കരുത്തേറിയതാണ്', യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെ മുന്‍പ്രസിഡന്റ് ജോ ബൈഡനെതിരേ കടുത്ത വിമര്‍ശനവും ട്രംപ് ഉന്നയിച്ചു. മറ്റു രാജ്യങ്ങള്‍ അമേരിക്കയോട് വളരെ മോശം സമീപനമായിരുന്നു സ്വീകരിച്ചുപോന്നിരുന്നത്. കാരണം, അതിന് അനുവദിച്ചുകൊടുത്ത വിവേകശൂന്യരായ നേതൃത്വമായിരുന്നു നമ്മുടേത്, ട്രംപ് പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കം ചുമത്തിയതും, ചൈന തിരിച്ച് യുഎസിനു മേല്‍ തീരുവ ചുമത്തിയതും ആഗോള ഓഹരിവിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ യുഎസില്‍ സാമ്പത്തിക മാന്ദ്യ ഭീഷണിയും ഉയര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് മൂവായിരത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റി 21,800 പോയിന്‍റ് താഴെയെത്തി. ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളം ഇടിവ് നേരിട്ടു. ചൈനീസ്, മലേഷ്യന്‍ ഓഹരിവിപണികളും ആഘാതം നേരിട്ടു.
Content Highlights: sometimes you have to take medicine to fix something says donald trump