പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

പാകിസ്താനിൽ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു | Photo: AFP
പാകിസ്താനിൽ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു | Photo: AFP

ഇസ്ലമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ നബിദിനാഘോഷ റാലിയ്ക്കിടെ വന്‍സ്‌ഫോടനം. മസ്തൂങ് ജില്ലയിലെ മദീന മസ്ജിദിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 50-ൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മസ്തൂങ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് നവാസ് ഗാഷ്‌കോരിയുമുള്‍പ്പെടുന്നു. ഡി.എസ്.പിയുടെ വാഹനത്തിന് സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്‌ഫോടനത്തിനു പിന്നില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് പാകിസ്താനി താലിബാന്‍ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഒരു മാസത്തിനിടെ മസ്തൂങ്ങിലുണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.
 

Content Highlights: several killed and injured in a bomb blast in pakistans during Eid Miladun Nabi